ചെന്നൈ: ക്ഷേത്ര ക്ഷണക്കത്തുകളിലും നോട്ടീസുകളിലും മറ്റും ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകളോടൊപ്പം ജാതിസൂചകങ്ങൾ പാടില്ലെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ-14 വിഭാവനം ചെയ്യുന്ന സമത്വം ലംഘിക്കപ്പെടുന്നതായും മദ്രാസ് ഹൈകോടതി. തമിഴ്നാട് ദേവസ്വം വകുപ്പിന് കീഴിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവ നോട്ടീസുകളിലും മറ്റും ജാതിനാമങ്ങൾ ഉൾപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 17ന് എൻ. സമരൻ സമർപ്പിച്ച ഹരജിയിൽ, ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ചെങ്കൽപേട്ട് ജില്ലയിലെ തിരുപ്പോരൂർ അരുൾമിഗു കന്തസ്വാമി തിരുക്കോവിലിലെ ഉത്സവത്തോടനുബന്ധിച്ച നോട്ടീസുകൾ തെളിവിനായി ഹരജിക്കാരൻ സമർപിച്ചിരുന്നു. രാജ്യം റിപ്പബ്ലിക്കായതിന്റെ ലക്ഷ്യം എല്ലാവരെയും തുല്യരായി പരിഗണിക്കുകയെന്നതാണെന്നും ജാതിപ്പേര് ജനനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും ആചാരങ്ങളിലുള്ള ജാതിയുടെ കടന്നുകയറ്റം ഭരണഘടനയുടെ സമത്വ തത്ത്വത്തെ ദുർബലപ്പെടുത്തുമെന്നും കോടതി പറഞ്ഞു.
‘‘ജാതിചിന്ത ഉന്മൂലനം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. മനുഷ്യരുടെ മനസ്സിൽ മാത്രമാണ് ജാതി. ഭരണഘടനയിൽ എല്ലാവരും ഒരുപോലെയാണ്. വിഗ്രഹ ഘോഷയാത്രയും പൂജാക്രമങ്ങളുംപോലുള്ള ആചാര വിഷയങ്ങളിൽ ക്ഷേത്രം ഭാരവാഹികൾക്ക് തീരുമാനമെടുക്കാം’’ - കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.