പ്രതീകാത്മക ചിത്രം
ന്യൂ ഡൽഹി: ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വ്യാഴാഴ്ച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളെ ആറ് പേർ ചേർന്ന് തടഞ്ഞ് നിർത്തി ബീഡി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആധാർ കാർഡ് നൽകാനും ആവശ്യപ്പെട്ടു. തുടർന്നാണ് തൊഴിലാളികളെ ആക്രമിച്ചത്. ജുവൽ ശൈഖ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ജുവൽ ശൈഖിന്‍റെ തലക്കാണ് പരിക്കേറ്റത്. തൊഴിലാളി സംഘം സംഭൽപൂരിൽ ഭക്ഷണം പാചകം ചെയ്യുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്.
പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഡി ചോദിച്ചപ്പോൾ നൽകാത്തതാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികൾ ഏഴ് വർഷമായി ഇവിടെ താമസിക്കുന്നവരാണെന്നും ഇവർക്ക് അക്രമികളെ പരിചയമുണ്ടായിരുന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയെ കുറ്റപ്പെടുത്തി. ബംഗാളികൾക്ക് നേരെയുള്ള ബി.ജെ.പിയുടെ വിദ്വേഷ കാമ്പയിനുകളാണ് അക്രമത്തിന് കാരണമായതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ സംഭവിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ബി.ജെ.പി ചിത്രീകരിച്ചതിനെ ഫലമാണ് തെരുവുകളിൽ അരങ്ങേറുന്നതെന്നും അവർ കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.