ചെന്നൈ: ജയലളിതയുടെ രോഗമുക്തിക്കായി ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച യാഗത്തിനിടെ തേനീച്ചക്കൂട്ടത്തിന്‍െറ ആക്രമണത്തില്‍ എം.എല്‍.എ ഉള്‍പ്പെടെ 10 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ആമ്പൂര്‍ എം.എല്‍.എ ആര്‍. ബാലസുബ്രഹ്മണിയുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വെല്ലൂര്‍ ജില്ലയിലെ വാടാച്ചേരി ശക്തി മാരിയമ്മന്‍ ക്ഷേത്രത്തിലാണ് യാഗം നടന്നത്. എം.എല്‍.എമാരായ ബാലസുബ്രഹ്മണിയും ജയന്തിയുമായിരുന്നു യാഗം സംഘടിപ്പിച്ചത്. ചടങ്ങുകള്‍ക്കിടെ ശക്തമായ പുക പരിസരത്ത് വ്യാപിച്ചപ്പോള്‍ ക്ഷേത്രപരിസരത്തെ ആല്‍മരത്തില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം ഇളകുകയായിരുന്നു.
ആചാര്യന്മാരും നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും ചിതറി ഓടി. നിരവധി പേര്‍ക്ക് കുത്തേറ്റു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറിയതിനാല്‍ എം.എല്‍.എ ജയന്തിക്ക് കുത്തേറ്റില്ല. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് പത്മനാഭന്‍, ബാലസുബ്രഹ്മണി എം.എല്‍.എ എന്നിവര്‍ക്ക് കാറില്‍ കയറി രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് കുത്തേറ്റത്. എം.എല്‍.എ ആമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.