പ്രിയങ്ക ചതുർവേദി
ഡൽഹി: അഫ്ഗാനിസ്താനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണവും തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് (എ.സി.ബി) സ്വീകരിച്ച നടപടിയും ഇന്ത്യയിൽ രാഷ്ട്രീയ വിവാദത്തിന് കാരണമായി. വാർത്തകളുടെ അടിസ്ഥാനത്തിൽ രാത്രി നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെ, നവംബറിൽ പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് റദ്ദാക്കിയിരുന്നു.
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ ശരിവെച്ചുകൊണ്ട്, ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡും (ബിസിസിഐ) ഇന്ത്യൻ സർക്കാറും കായിക വിനോദത്തേക്കാൾ രാജ്യത്തിന് മുൻഗണന നൽകണമെന്ന് ശിവസേന യു.ബി.ടി രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു. അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പോസ്റ്റ് പങ്കിടുകയും ചെയ്തു, ‘പാകിസ്താൻ ഭരണകൂടം നിരപരാധികളായ ഇരകളുടെ രക്തം കുടിച്ച് വളരുകയാണെന്നും അതിർത്തി കടന്ന് ആക്രമിക്കുന്ന ഭീരുക്കളാണ്. അവരെയോർത്ത് ലജ്ജ തോന്നുന്നു. പാകിസ്താനുമായുള്ള പരമ്പര റദ്ദാക്കാനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം ഉന്നതമാണ്. ഒരുപക്ഷേ ബി.സി.സി.ഐയും ഇന്ത്യൻ സർക്കാറും കായിക വിനോദത്തേക്കാൾ രാജ്യത്തിന് മുൻഗണന നൽകുന്നതിനെക്കുറിച്ച് അവരിൽ നിന്ന് പാഠം പഠിക്കട്ടെ.
ഉർഗുൺ ജില്ലയിൽ നിന്നുള്ള മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാറൂൺ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു പോസ്റ്റിൽ പ്രിയങ്ക ചതുർവേദി പറഞ്ഞു, അഫ്ഗാനിസ്താൻ ടീമിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ശ്രീലങ്കൻ ടീമും ഈ പരമ്പരയിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു. 2009-ൽ പാകിസ്താൻ പര്യടനത്തിനിടെ അവരുടെ ടീമിനെയും തീവ്രവാദികൾ ആക്രമിച്ചുവെന്ന കാര്യം മറക്കരുത്. ബിസിസിഐയിൽ നിന്ന് വ്യത്യസ്തമായി, മറ്റ് ഏഷ്യൻ ടീമുകളും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതക്കെതിരെ ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
തന്റെ പരാമർശം രാഷ്ട്രീയത്തെക്കുറിച്ചല്ല, നഷ്ടപ്പെട്ട ജീവിതങ്ങളെക്കുറിച്ചാണെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയത്തെ കായികരംഗത്ത് നിന്ന് മാറ്റി നിർത്തുക എന്നത് സർക്കാറിനെയും ബിസിസിഐയെയും പിന്തുണക്കുന്നവർ എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു വാക്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയത്തെക്കുറിച്ചല്ല, തീവ്രവാദത്തെക്കുറിച്ചാണ്. ജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങളെ ബാധിക്കുന്നു, സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു, ഒരു തെമ്മാടി രാഷ്ട്രം കാരണം രാജ്യം ഇതെല്ലാം സഹിക്കേണ്ടിവരുന്നു. അതുകൊണ്ട് രാഷ്ട്രീയം അകറ്റി നിർത്തുകയല്ല വേണ്ടത്, ഭീകരവാദത്തെ അകറ്റി നിർത്തുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.