ബംഗളൂരു: ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്സ് പ്രസ് സർവീസ്. ബെംഗളൂരുവിനും ഗോവയിലെ മഡ്‌ഗാവിനും ഇടയിലൂടെ ഓടുന്ന പുതിയ വന്ദേ ഭാരത് മംഗളൂരു വഴിയായിരിക്കും സർവീസ് നടത്തുക. സെമി-ഹൈസ്പീഡ് ട്രെയിൻ യാത്ര പൂർത്തിയാക്കാൻ ഏകദേശം 13 മണിക്കൂർ എടുക്കുമെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തീരദേശ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ, ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്. ബോർഡ് നിർദേശം അംഗീകരിച്ചുകഴിഞ്ഞാൽ പുതിയ വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിരിക്കും.
മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ എന്നി സ്റ്റേഷനുകളിൽ കയറാതെ പാഡിൽ ബൈപാസ് വഴിയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്. മംഗളൂരുവിനെ ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവെയെ നേരിട്ട് കൊങ്കൺ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പാഡിൽ ബൈപാസ്.
ചിക്ക ബനവാരക്കും ഹസനും ഇടയിലുള്ള വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി വർധിപ്പിക്കാനും നിർദേശം ഉണ്ട്. സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി വർദ്ധിപ്പിക്കാനും സൗത്ത് വെസ്റ്റേൺ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.
13 മണിക്കൂർ 10 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന ട്രെയിനിന്‍റെ താൽക്കാലിക സമയക്രമം അനുസരിച്ച്, യശ്വന്ത്പുരിൽ നിന്ന് രാവിലെ 6:05-ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 7:15 ന് മഡ്ഗാവിൽ എത്തും. മടക്കയാത്രയിൽ മഡ്ഗാവിൽ നിന്ന് പുലർച്ചെ 5:30 ന് പുറപ്പെട്ട് വൈകുന്നേരം 6:40 ന് യശ്വന്ത്പൂരിൽ എത്തിച്ചേരും.
തീരദേശ കർണാടകയിലേക്കും ഗോവയിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ പുതിയ സർവീസ് വലിയ ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.