ന്യൂഡല്‍ഹി: മുത്തലാഖ്, ഏക സിവില്‍കോഡ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ചോദ്യംചെയ്ത് ഉത്തരേന്ത്യയിലെ പ്രബലരും യാഥാസ്ഥിതികരുമായ ബറേല്‍വി വിഭാഗവും രംഗത്തത്തെി. മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് പിറകെ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച ബറേല്‍വി വിഭാഗം വ്യക്തിനിയമങ്ങള്‍ക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണ് രണ്ട് നീക്കങ്ങളുമെന്ന് കുറ്റപ്പെടുത്തി. ഇത്തരമൊരു തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രക്ഷോഭ രംഗത്തിറങ്ങുമെന്ന് ബറേലിയില്‍ ചേര്‍ന്ന മതപണ്ഡിതരുടെ യോഗത്തിനുശേഷം ബറേല്‍വി നേതാവ് മുഫ്തി അഖ്തര്‍ റാസ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ബറേല്‍വി പണ്ഡിതരെ അടുപ്പിക്കാന്‍ മോദി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സൂഫി സമ്മേളനം അടക്കം നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നു. ഏക സിവില്‍കോഡിന് പകരം കലാപം തടയുന്നതിനുള്ള നിയമ നിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കേണ്ടതെന്ന് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് നേതാവ് മൗലാന അര്‍ശദ് മദനി പറഞ്ഞു. മുത്തലാഖിനും ഏക സിവില്‍കോഡിനും പിറകെ പോകുന്നതിന് പകരം മുസ്ലിംകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കേണ്ടത്. വര്‍ഗീയകലാപവേളകളില്‍ സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ അക്രമം നേരിടേണ്ടി വരുന്നതെന്നും അര്‍ശദ് മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.