ചർച്ചി​ലെ കുരിശ് മാറ്റി കാവി പൂശി, ബൈബിൾ വാക്യങ്ങൾക്ക് പകരം ‘ജയ് ശ്രീ റാം’; രാജസ്ഥാനിൽ 30 കുടുംബങ്ങളെ ‘ഘർവാപ്സി’ നടത്തി ചർച്ച് ക്ഷേത്രമാക്കി

ജയ്പൂർ: പാസ്റ്റർ അടക്കം 30 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് ‘ഘർവാപ്സി’ നടത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ബൻസ്വര ജില്ലയിലെ സോദ്‌ലദുധ ഗ്രാമത്തിലെ ചർച്ച് ക്ഷേത്രമാക്കി മാറ്റി. ചർച്ചി​ലെ കുരിശ് മാറ്റി കാവി പൂശുകയും ബൈബിൾ വാക്യങ്ങൾക്ക് പകരം ‘ജയ് ശ്രീ റാം’ എഴുതുകയും ചെയ്തു. മുൻ പാസ്റ്ററാണ് പുതിയ ക്ഷേത്രത്തിലെ പൂജാരി. മാർച്ച് ഒമ്പതിനാണ് സംഭവം.

ഗോത്ര വര്‍ഗ ഗ്രാമമാമയ ഇവിടെ 45 ക്രിസ്തുമത വിശ്വാസികളായ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളും ഹിന്ദു മതം സ്വീകരിച്ചതായി സംഘ്പരിവാർ ബന്ധമുള്ള സംഘടനകൾ അവകാശപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.

മൂന്നു പതിറ്റാണ്ടു മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് മതംമാറ്റ ചടങ്ങൂകൾ നടന്നത്. ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ ഭൂമിയിലാണ് ചർച്ച് സ്ഥിതിചെയ്തിരുന്നതെന്നും ഇതാണ് ക്ഷേത്രമാക്കി മാറ്റിയതെന്നും ഇവർ പറഞ്ഞു.

ക്രൈസ്തവ ചിഹ്നങ്ങൾ എടുത്തുമാറ്റിയ ചർച്ചിൽ ഭൈരവ മൂര്‍ത്തിയാണ് പുതിയ പ്രതിഷ്ഠ. ശ്രീരാമന്‍റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തെ സംരക്ഷിക്കുന്ന കാവൽ ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഇതുവരെ ഞായറാഴ്ച ക്രൈസ്തവ ആചാരപ്രകാരം പ്രാർഥനകൾ നടന്ന ഇവിടെ ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്ന് ഗരാസിയ പറഞ്ഞു. 

Tags:    
News Summary - Banswara Church Converted Into Bhairu Ji Temple As 30 family, Including Pastor, Undergo Ghar Wapsi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.