ബി. സുദർശൻ റെഡ്ഡി
ന്യൂഡൽഹി: തെലങ്കാനയിൽനിന്നുള്ള സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി. ചൊവ്വാഴ്ച ചേർന്ന മുന്നണി യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയും സുദർശൻ റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചു.
തീരുമാനം ഐകകണ്ഠ്യേനയായിരുന്നെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ യോജിച്ചതിൽ സന്തുഷ്ടവാനാണെന്നും ഖാർഗെ പറഞ്ഞു. ഇതൊരു ആശയപരമായ പോരാട്ടമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നതിനാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് പോരാടുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
1946ൽ തെലങ്കാനയിലെ കർഷക കുടുംബത്തിൽ ജനിച്ച് രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിലെ ഉന്നത പദവികളിലെത്തിയ ജസ്റ്റിസ് സുദർശൻ റെഡ്ഡി 2007 മുതൽ നാലര വർഷക്കാലമാണ് സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചത്. 1971ൽ ആന്ധ്ര പ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
1988-90 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ അഭിഭാഷകനായും 1990ൽ കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു. 1995ൽ ആന്ധ്ര പ്രദേശ് ഹൈകോടതി സ്ഥിരം ജഡ്ജിയായും 2005ൽ ഗുവാഹതി ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായും നിയമിതനായി.
2011ൽ സുപ്രീംകോടതി ജഡ് ജിയായി വിരമിച്ചതിനു ശേഷം ഗോവയുടെ ആദ്യ ലോകായുക്തയായ 2013ൽ ചുമതലയേറ്റെടുക്കുകയുണ്ടായി. ജാതി സെൻസസിനെക്കുറിച്ച് സ്വതന്ത്രമായി സ്ഥിരീകരണം നടത്താനും പഠനത്തിനും തെലങ്കാന സർക്കാർ നിയോഗിച്ച 11 അംഗ ഉന്നതതല സമിതി അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.