ജനീവ: ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ അപകടകരമായ രീതിയിൽ വർധിക്കുന്നുവെന്ന് െഎക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ അടക്കം 38 രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനമുള്ളത്.
ഐക്യരാഷ്ട്രസഭയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് ഭീഷണിയും പ്രതികാര നടപടികളും നേരിടേണ്ടി വരുന്ന രാജ്യങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടാണ് സെക്രട്ടറി ജനറല്‍ അവതരിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളാണ് ഇതില്‍ പലതെന്നും സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.
നിയമപരമായും രാഷ്ട്രീയപരമായും സംഘടനകളെ നിശബ്ദമാക്കാനാണ് ശ്രമം. ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന ചില സര്‍ക്കാറിതര സംഘടനകൾക്ക് ലൈസന്‍സ് പുതുക്കി നല്‍കാതെ ഒതുക്കാന്‍ ഇന്ത്യ ശ്രമിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയോടൊപ്പം ചൈന, പാകിസ്താന് അടക്കമുള്ള രാജ്യങ്ങളും പട്ടികയില്‍ ഉണ്ട്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അന്‍റോണിയോ ഗുട്ടെറസ് ഓര്‍മ്മിപ്പിച്ചു. ആളുകള്‍ക്ക് ലഭ്യമാക്കുന്ന നിരവധി സഹായങ്ങളെ തടസ്സപ്പെടുത്തുന്നതാണ് മനുഷ്യാവകാശ സംഘടനകള്‍ക്കെതിരായ അതിക്രമങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.