ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശരിവച്ച്, ഇടക്കാല ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ജയിലിലെത്തി കീഴടങ്ങി സ്വയം പ്രഖ്യാപിത ആൾദൈവമായ ആശാറാം ബാപ്പു. വ്യാഴാഴ്ച വൈകിട്ടാണ് ജോധ്പൂർ സെൻട്രൽ ജയിലിൽ അധികാരികൾക്ക് മുമ്പിൽ കീഴടങ്ങിയത്.
ബുധനാഴ്ച 2013ലെ കേസിൽ ഹൈകോടതിയുടെ ജോധ്പൂർ ബെഞ്ച് ആശാറാമിന്റെ അപ്പീൽ തള്ളുകയും ഇടക്കാല ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ഒക്ടോബർ മുതൽ ജാമ്യത്തിലായിരുന്ന ആശാറാം വിധി വരുമ്പോൾ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായിരുന്നു. അവിടെനിന്ന് ജോധ്പൂരിലെ ആശ്രമത്തിലെത്തി. പിന്നീട് വൈദ്യപരിശോധനക്കായി എയിംസിലെത്തിയതിന് ശേഷമാണ് ജയിലിലെത്തിയത്.
2018ലെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈകോടതിയുടെ വിധി. ജസ്റ്റിസ് അരുൺ മോണ്ട, ജസ്റ്റിസ് യോഗേന്ദ്ര കുമാർ പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ മറ്റ് പ്രതികളായ ശരത് ചന്ദ്ര, ശിൽപി എന്നിവരെ കോടതി വെറുതെവിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ബലാത്സംഗ കുറ്റങ്ങൾ, പോക്സോ, ജുവനൈൽ ജസ്റ്റിസ് കുറ്റകൃത്യങ്ങൾ എന്നിവ ബെഞ്ച് ശരിവച്ചു. എന്നാൽ കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ തെളിവുകളുടെ അഭാവം കാരണം ആശാറാമിനെ കോടതി കുറ്റവിമുക്തനാക്കി.
2013ൽ ജോധ്പൂരിനടുത്തുള്ള ആശ്രമത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018ൽ ആശാറാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.