റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി

‘ഉവൈസി ബി.ജെ.പിക്കുവേണ്ടി നേരിട്ട് പണിയെടുക്കുന്നു’; നിശിത വിമർശനവുമായി പ്രിയങ്ക ഗാന്ധി

റായ്ബറേലി (യു.പി): ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ നിശിത വിമർശനവുമായി പ്രിയങ്ക ഗാന്ധി. ഉവൈസി ബി.ജെ.പിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവർ ആരോപിച്ചു. റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ വിമർശനം.

‘ഇക്കാര്യം ഞാൻ നിങ്ങളോട് പലപ്പോഴായി പറഞ്ഞതാണ്. അസദുദ്ദീൻ ഉവൈസി ബി.ജെ.പിയുമായി നേരിട്ട് ചേർന്ന് പ്രവർത്തിക്കുകയാണ്. എവിടെയെങ്കിലും ബി.ജെ.പിക്ക് മറ്റു പാർട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ ആരെയെങ്കിലും രംഗത്തിറക്കണമെന്നുണ്ടെങ്കിൽ അവിടെയൊക്കെ ഉവൈസിയെത്തി അത് നിർവഹിച്ചുകൊടുക്കുകയാണ്. തെലങ്കാന തെരഞ്ഞെടുപ്പിൽ അത് വളരെ വ്യക്തമായിരുന്നു.’ -പ്രിയങ്ക പറഞ്ഞു.

റായ്ബറേലിയിൽ സഹോദരൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റോഡ് ഷോയിൽ പ്രിയങ്ക പ​ങ്കെടുത്തു. റാലിക്കിടെ കാറിനുമുകളിൽ കയറിനിന്ന് മൈക്കില്ലാതെ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ധ്യയിലെ ഇരുട്ടിൽ മൊബൈൽ ഫോൺ ടോർച്ചുകളുടെ പ്രഭയിലായിരുന്നു പ്രിയങ്കയുടെ സംസാരം.

യോഗങ്ങളിൽ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പ്രിയങ്ക കടന്നാക്രമിക്കുന്നു. ‘ബി.ജെ.പി മതം, ജാതി, അമ്പലം-പള്ളി തുടങ്ങിയവയെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളെക്കുറിച്ച് അവർ ഒന്നും മിണ്ടുന്നില്ല. റായ്ബറേലിയിലെ ജനങ്ങളും കോൺഗ്രസുമായുള്ള ബന്ധത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. അതൊരു പുതുയുഗത്തിൽ പ്രവേശിക്കുകയാണിപ്പോൾ. ഒരിക്കൽകൂടി ആ നേതൃത്വത്തിന് ഒരുങ്ങിയിരിക്കുകയാണ് റായ്ബറേലി മണ്ഡലം’ -​പ്രിയങ്ക പറഞ്ഞു. 

Tags:    
News Summary - Asaduddin Owaisi working directly with BJP: Priyanka Gandhi hits out at AIMIM Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.