അയോധ്യ രാമക്ഷേത്രം
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ ഉത്തർപ്രദേശ് പൊലീസ്, കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എട്ടു പ്രതികളുടെയും വസതികളിൽ ഒരേസമയം റെയ്ഡ് നടത്തി. കേസിൽ നിർണായകമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അനുരൂപ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാംശങ്കർ (ടിന്നു യാദവ്) എന്നിവരുൾപ്പെടെയുള്ള പ്രതികളുടെ വീടുകളിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. കുടുംബാംഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പ്രതികളുടെ വീടുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അവിനാഷ് ശുക്ലയുടെ കൗശൽപുരിയിലുള്ള വാടക വീടിലും പ്രത്യേക പരിശോധന നടത്തി. ഈ വീട് സീൽ ചെയ്ത് പൊലീസ് നിരീക്ഷണത്തിലാണ്.
അറസ്റ്റിലായ എട്ടുപേരിൽ ഏഴ് പേരുടെ വീട്ടിൽ നിന്നായി ഏകദേശം 79 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ഇതിൽ ഏറ്റവും കൂടുതൽ തുകയായ 20 ലക്ഷം രൂപ അവിനാഷ് ശുക്ലയിൽ നിന്നാണ് പിടിച്ചെടുത്തത്. സംഭാവനയായി ലഭിച്ച പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ളവയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജൂൺ 6നാണ് സംഭാവന തുകയിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, ക്ഷേത്രം ട്രസ്റ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. പണം എണ്ണുന്നതിനിടെ പ്രതികൾ സി.സി.ടി.വി കാമറകൾ മറച്ചുവെച്ച് പണം കവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടുകളാക്കി മാറ്റിയ പണത്തിൽ അധികമായി നോട്ടുകൾ തിരുകിക്കയറ്റുകയും, പിന്നീട് ബാങ്കിലേക്ക് മാറ്റുന്നതിനിടയിൽ ഇവ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന രാംശങ്കർ (ടിന്നു യാദവ്), ബാങ്ക് ജീവനക്കാരായ മറ്റ് പ്രതികൾ എന്നിവർ ചേർന്നാണ് ആസൂത്രിതമായ തട്ടിപ്പ് നടത്തിയത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെല്ലാം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും, തട്ടിപ്പിന് പിന്നിൽ കൂടുതൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ പണമിടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.