കലാപമൊടുങ്ങാത്ത മണിപ്പൂരിൽ പൊലീസും അസം റൈഫിൾസും തമ്മിൽ വാക്കേറ്റം -VIDEO
ഇംഫാൽ: മൂന്നുമാസത്തിലേറെയായി കലാപകലുഷിതമായി തുടരുന്ന മണിപ്പൂരിൽ പൊലീസും സായുധസേനയായ അസം റൈഫിൾസും തമ്മിൽ വാക്കേറ്റം. ശനിയാഴ്ച രാവിലെ ബിഷ്ണുപൂരിലാണ് അസം റൈഫിൾസിലെ സൈനികരുമായി പൊലീസ് വാക്കേറ്റത്തിലേർപ്പെട്ടത്. മുമ്പും സമാന സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്തിരുന്നു. സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ട സേനാവിഭാഗങ്ങൾ പരസ്പരം സംഘർഷത്തിലേർപ്പെടുന്നതിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുകയാണ്.
മെയ്തേയി വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള ബിഷ്ണുപൂരിലെ ക്വാക്ത ഗോതോൾ റോഡ് സംഘർഷാവസ്ഥയെ തുടർന്ന് അസം റൈഫിൾസ് അടച്ചിരുന്നു. കുകി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ ജില്ലയിലേക്കുള്ള റോഡാണിത്. ബിഷ്ണുപൂരിൽ ഇന്നലെ മെയ്തേയി വിഭാഗത്തിൽ നിന്നുള്ള മൂന്നുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അസം റൈഫിൾസ് റോഡ് അടച്ചത്.
രാവിലെ മണിപ്പൂർ പൊലീസും അസം റൈഫിൾസ് സൈനികരും തമ്മിൽ വാക്കേറ്റമുണ്ടായി. കുകി ഭൂരിപക്ഷ മേഖലയിലേക്കുള്ള റോഡ് അടച്ചത് വഴി തങ്ങളെ ചുമതല നിർവഹിക്കാൻ അസം റൈഫിൾസ് അനുവദിക്കുന്നില്ലെന്നാണ് പൊലീസിന്‍റെ ആരോപണം. കുകി സായുധസംഘങ്ങളുമായി ഇവർ ഒത്തുകളിക്കുകയാണെന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം, കൂടുതൽ സംഘർഷം ഒഴിവാക്കാനാണ് റോഡ് അടച്ചതെന്ന് അസം റൈഫിൾസും പറയുന്നു.
ജൂണിലും സമാനമായ രീതിയിൽ പൊലീസും അസം റൈഫിൾസും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. കാക്ചിയാങ് ജില്ലയിലെ സുഗ്നു പൊലീസ് സ്റ്റേഷന്‍റെ മെയിൻ ഗേറ്റ് അസം റൈഫിൾസ് അടച്ചതിനെ തുടർന്നായിരുന്നു ഇത്.
(ജൂൺ രണ്ടിന് മണിപ്പൂർ പൊലീസും അസം റൈഫിൾസും തമ്മിലുണ്ടായ വാക്കേറ്റം)
ഇന്നലെയുണ്ടായ സംഘർഷത്തിൽ മെയ്തേയി വിഭാഗക്കാർ കൊല്ലപ്പെട്ടതിനെ തുടർക്ക് കുക്കി വിഭാഗത്തിലെ നിരവധി പേരുടെ വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.