ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദർശകരുടെ എണ്ണം വർധിച്ചതോടെ സന്ദര്‍ശകര്‍ ഇവിടെ ചെലവഴിക്കുന്ന സമയം കുറക്കാൻ തീരുമാനം. സന്ദർശക ടിക്കറ്റ് എടുത്താൽ മൂന്നു മണിക്കൂര്‍ മാത്രമേ ഇവിടെ ചെലവഴിക്കാന്‍ സാധിക്കൂ. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
താജ്മഹല്‍ പ്രവേശന ടിക്കറ്റിന് ഇനി മൂന്നു മണിക്കൂര്‍ മാത്രമേ സാധുതയുണ്ടായിരിക്കൂ. കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കണം. ഇത് എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമായിരിക്കും. ഓരോ ടിക്കറ്റിലും പ്രവേശന സമയം രേഖപ്പെടുത്തിയിരിക്കും. ഒാൺലൈൻ ടിക്കറ്റുകളിലും സമയം വ്യക്തമാക്കിയിരിക്കും. ടിക്കറ്റും സന്ദർശക സമയവും പരിശോധിക്കുന്നതിന് പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തും.
താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് പ്രതിദിനം അമ്പതിനായിരം പേരാണ് ഇപ്പോള്‍ എത്തുന്നത്. സഞ്ചാരികൾ ദീര്‍ഘനേരം താജ്മഹലില്‍ ചിലവഴിക്കുന്നത് മൂലം കൂടുതൽ യാത്രക്കാരെ അനുവദിക്കുന്നതും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.
ഇന്ത്യൻ പൗരന് 40 രൂപയും സാർക് രാജ്യങ്ങളിലെ പൗരൻമാർക്ക് 530 രൂപയും വിദേശികൾക്ക് 1,000 രൂപയുമാണ് പ്രവേശന ചാർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.