ലണ്ടൻ: മദ്യലഹരിയിൽ എട്ടുവയസുകാരിയെ മോശമായി സ്പർശിച്ച യാത്രക്കാരനെ ലണ്ടൻ പൊലീസിന് കൈമാറിയെന്ന് എയർ ഇന്ത്യ. സെപ്റ്റംബറിൽ നടന്ന സംഭവത്തെ കുറിച്ച് എയർ ഇന്ത്യ ഇപ്പോഴാണ് വെളിപ്പെടുത്തൽ നടത്തുന്നത്. കുട്ടിയുടെ അമ്മയുടേയും സഹോദരന്റേയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എയർ ഇന്ത്യയുടെ നടപടി.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരനെ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന് കൈമാറി. കാബിൻ ക്രൂ അംഗങ്ങൾ മെട്രോ പൊളിറ്റൻ പൊലീസിന് മൊഴി നൽകിയെന്നും എയർ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. 2019 സെപ്റ്റംബർ 19ന് ഡി.ജി.സി.എയേയും എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ അഞ്ചിലെ മുംബൈ-ലണ്ടൻ വിമാനത്തിലാണ് സംഭവമുണ്ടായത്. ഉടൻ തന്നെ ഇക്കാര്യത്തിൽ കാബിൻ ക്രൂ ഇടപെടുകയും കുറ്റക്കാരനെ മാറ്റുകയും ചെയ്തു. അതിക്രമത്തിന് ഇരയായ യാത്രക്കാരന് വേണ്ട സഹായങ്ങളെല്ലാം കാബിൻ ക്രൂ ചെയ്തു നൽകിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
തുടർന്നും യാത്രക്കാരൻ മോശം പെരുമാറ്റം തുടർന്നതോടെ പൈലറ്റ് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം ഹീത്രു എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫിനേയും വിവരം അറിയിച്ചു.വിമാനത്തിൽ മോശം പെരുമാറ്റത്തിനിരയായ പെൺകുട്ടിയുടെ അമ്മ എയർ ഇന്ത്യക്ക് നൽകിയ പരാതിയിൽ അമിതമായി മദ്യപിച്ച യാത്രക്കാരനിൽ നിന്നും തന്റെ മകൾക്ക് മോശം പെരുമാറ്റമുണ്ടായെന്നും എയർലൈൻ സ്റ്റാഫ് കൃത്യസമയത്ത് തന്നെ ഇതിനെതിരെ ഇടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിറ്റിയേയും എയർ ഇന്ത്യ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.