എടപ്പാടി കെ. പളനിസ്വാമി

എടപ്പാടി പളനിസ്വാമിക്ക് വീണ്ടും തിരിച്ചടി: മൂന്ന് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ രാജിവെച്ച് ടി.വി.കെയിൽ ചേർന്നു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രധാന കക്ഷിയായ എ.ഐ.എ.ഡി.എം.കെക്ക് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷവും തിരിച്ചടി തുടരുന്നു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്നണിയായ എ.ഐ.എ.ഡി.എം.കെയിലെ മൂന്ന് എം.എൽ.എമാർ രാജിവെച്ച് വിജയ്‌യുടെ തമിഴക വെട്രി കഴക (ടി.വി.കെ) ത്തിൽ ചേർന്നു. ഇത് ഇ.പി.എസ് നേതൃത്വത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയൊരു തിരിച്ചടിയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

മരഗതം കുമാരവേൽ (മധുരാന്തകം), ജയകുമാർ (പെരുന്റുറൈ), സത്യഭാമ (ധരാപുരം) എന്നീ എം.എൽ.എമാരാണ് നിയമസഭാ സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് രാജിക്കത്ത് നൽകിയത്. സ്പീക്കർ രാജി അംഗീകരിക്കുകയും ചെയ്തു. ഇവർ പിന്നീട് ടി.വി.കെ മന്ത്രി ആദവ് അർജുനയുമായി കൂടിക്കാഴ്ച നടത്തി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കടുത്ത ആഭ്യന്തര കലഹത്തിലൂടെയാണ് എ.ഐ.എ.ഡി.എം.കെ കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിൽ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. തുടർന്ന് കോൺഗ്രസ്, ഐ.യു.എം.എൽ, വി.സി.കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ പിന്തുണയോടെ ടി.വി.കെ സർക്കാർ രൂപീകരിക്കുകയായിരുന്നു. അടുത്തിടെ നടന്ന നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തവരാണ് ഇപ്പോൾ രാജിവെച്ച മൂന്ന് എം.എൽ.എമാരും.

വിമത ക്യാമ്പിലുണ്ടായിരുന്ന 25 എം.എൽ.എമാരിൽ അഞ്ച് പേർ അടുത്തിടെ തിരികെ എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് മടങ്ങിയിരുന്നു. ഇതോടെ പളനിസ്വാമിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 27 ആയി ഉയർന്നു. രാജിവെച്ച മൂന്ന് പേർ കൂടി പോയതോടെ, ടി.വി.കെയെ പിന്തുണയ്ക്കുന്ന വിമത പക്ഷത്തെ എം.എൽ.എമാരുടെ എണ്ണം 25ൽ നിന്ന് 17 ആയി കുറഞ്ഞു.

അതിനിടെ, പാർട്ടി പിളർത്താൻ ഉദ്ദേശമില്ലെന്നും എടപ്പാടി പളനിസ്വാമി തന്നെയാണ് തങ്ങളുടെ നേതാവെന്നും മുതിർന്ന നേതാവ് എസ്.പി വേലുമണി വ്യക്തമാക്കി. ജയലളിതയുടെ 'അമ്മ ഭരണം' തിരികെ കൊണ്ടുവരാനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മന്ത്രിസഭാ വിപുലീകരണത്തിൽ വിമത നേതാക്കൾക്ക് ടി.വി.കെ പദവികളൊന്നും നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Another setback for Edappadi Palaniswami: Three AIADMK MLAs resign and join TVK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.