കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഹുബ്ബള്ളി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

അമിത് ഷായ്ക്ക് ശാരീരിക അസ്വസ്ഥത; ഹോട്ടലിൽ വൈദ്യസഹായം നൽകി, ആശുപത്രി ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നു

ഹുബ്ബള്ളി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടലിൽ വൈദ്യസഹായം നൽകി. കർണാടകയിലെ ഹുബ്ബള്ളിയിൽ കെ.എൽ.ഇ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം എത്തിയത്. ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ ഉദ്ഘാടനച്ചടങ്ങിൽ അമിത് ഷാ പങ്കെടുത്തില്ല.

ഹുബ്ബള്ളിയിലെ ഡെനിസൺസ് ഹോട്ടലിലാണ് കേന്ദ്രമന്ത്രിക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഡോക്ടർമാർ ഉടൻ ​അദ്ദേഹത്തെ പരിശോധിച്ച് വൈദ്യസഹായം ലഭ്യമാക്കി.

ഇന്ന് ആശുപത്രി ഉദ്ഘാടനച്ചടങ്ങിലേക്ക് പോകുന്നതിന് മുമ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പാർട്ടി എം.പിമാരായ ബസവരാജ് ബൊമ്മൈ, ഈറണ്ണ കഡാദി, മുൻ മന്ത്രി മുരുഗേഷ് നിരാനി, എം.എൽ.എമാരായ സി.സി. പാട്ടീൽ, അരവിന്ദ് ബെല്ലാദ്, അഭയ് പാട്ടീൽ, രമേഷ് കട്ടി എന്നിവർ ഹോട്ടലിൽ എത്തി അമിത് ഷായെ സന്ദർശിച്ചു. ധർവാഡ് ഡെപ്യൂട്ടി കമീഷണർ (ജില്ല കലക്ടർ) സ്നേഹൽ ആർ., ജില്ല പഞ്ചായത്ത് സി.ഇ.ഒ ഭുവനേശ്വർ കുമാർ പാട്ടീൽ എന്നിവരും ഹോട്ടലിൽ എത്തി.

ഒടുവിൽ പ്രൾഹാദ് ജോഷി കെ.എൽ.ഇ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. വടക്കൻ കർണാടകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും ശ്രദ്ധേയ സാന്നിധ്യമായ കെ.എൽ.ഇ സൊസൈറ്റിയുടെ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗളു മൂരുസവിർമത് മെഡിക്കൽ കോളജ് (JGMMMC), ആശുപത്രി, മെഡിക്കൽ റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനത്തിനാണ് അമിത് ഷാ ഹുബ്ബള്ളി എത്തിയത്. കർണാടകയിൽ അമിത് ഷാക്ക് രണ്ടു ദിവസത്തെ സന്ദർശനമാണ് തീരുമാനിച്ചിരുന്നത്. 

700 കോടി രൂപയോളം ചെലവഴിച്ചാണ്, 50 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മെഡിക്കൽ കാമ്പസ് അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.