രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

‘അമിത് ഷാ മറുപടി പറയണം’; ഡൽഹിയിലെ ബലാത്സംഗക്കൊലയിൽ രൂക്ഷ വിമർശനവുമായി രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: പതിനേഴുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ പാടെ തകർന്നിരിക്കുകയാണെന്നും സംഭവത്തിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കുറ്റകൃത്യം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡൽഹി പൊലീസ് അറിയാതെ പോയത് എന്തുകൊണ്ടാണെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണെന്നും, ഇവിടെ സ്ത്രീകളുടെ സുരക്ഷയും ഉത്തരവാദിത്തവും ആർക്കാണെന്നും രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലുടെ ചോദിച്ചു. സാധാരണക്കാരെ ഭയപ്പെടുത്തുക മാത്രമാണോ ഡൽഹി പൊലീസിന്റെ ജോലിയെന്നും രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സമാനമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. വികസനത്തെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുന്നവർ രാജ്യത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നും അവർ വിമർശിച്ചു. പീഡനത്തിന് ഇരയാകുന്നവർക്ക് പൊലീസ് സ്റ്റേഷനുകളിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്ത് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും, സ്ത്രീകൾക്ക് സുരക്ഷയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആവശ്യം.

പെൺകുട്ടി കൊല്ലപ്പെട്ട്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും ഡൽഹി പൊലീസ് സംഭവത്തെ കുറിച്ച് അറിയുക പോലും ചെയ്തിരുന്നില്ല. രാജ്യതലസ്ഥാനത്തെയാകെ നടുക്കിയ ഈ തുടർ കൊലപാതങ്ങൾ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്.

Tags:    
News Summary - Delhi Rape Murder Sparks Outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.