ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. മുൻകാലങ്ങളിൽ കോൺഗ്രസ് പോപുലർ ഫ്രണ്ടുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്ന് ബി.ജെ.പി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. മുൻ കാലങ്ങളിൽ കളങ്കമായ പാതയിലൂടെ സഞ്ചരിക്കുകയും സിമി പോലുള്ള തീവ്ര സംഘടനയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത സൽമാൻ കുർഷിദിനെ പോലുള്ള കോൺഗ്രസ് നേതാക്കൾ ഇപ്പോൾ വിലക്കിയ സംഘടനക്കുവേണ്ടി വാദിക്കുമോ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
അതേസമയം ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങും കോൺഗ്രസിനെതിരെ രംഗത്തെത്തി. പി.എഫ്.ഐയെ നിരോധിച്ച നടപടിയെ സ്വാഗതം ചെയ്ത അദ്ദേഹം നിരവധി സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കുപിന്നിൽ പി.എഫ്.ഐ ആണെന്നും ആരോപിച്ചു. കോൺഗ്രസ് വളർത്തിയെടുത്ത പി.എഫ്.ഐക്കെതിരെ നിർണായക നടപടി സ്വീകരിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് സി.ടി രവി പറഞ്ഞു.
അഞ്ച് വർഷത്തേക്കാണ് പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.