ബിരിയാണി കഴിക്കുന്ന ഗണപതിയുടെ പരസ്യം: ഹോട്ടലുടമ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ചുള്ള പരസ്യം വിവാദമായി. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിന്റെ ചിത്രത്തിനോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് പരാതി. തുടർന്ന് തിരുനെൽവേലി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിരിയാണി കടയുടമ ജയന്തിനെയാണ് (30) അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നരസിംഗനല്ലൂർ സ്വദേശിയായ സെൽവരാജ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. നഗരത്തിലെ ‘ദിണ്ഡിഗൽ കല്യാണ ബിരിയാണി’ എന്ന കടയുടെ പുറത്ത് സ്ഥാപിച്ചിരുന്ന പരസ്യബാനറിലാണ് ഗണപതി ബിരിയാണി കഴിക്കുന്ന തരത്തിലുള്ള ചിത്രം ഉണ്ടായിരുന്നത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബാനർ സ്ഥാപിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു.
വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഒട്ടേറെ ഇടങ്ങളിൽ വിവിധ തരത്തിലുള്ള വിഗ്രഹങ്ങൾ ശ്രദ്ധയാകർഷിച്ചിരുന്നു. തിരുവണ്ണാമലയിൽ 51,000 രുദ്രാക്ഷമണികൾ കൊണ്ടുള്ള ഗണപതി വിഗ്രഹവും, കോയമ്പത്തൂരിൽ 5 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകൾ കൊണ്ട് നിർമിച്ച വിഗ്രഹവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനിടെയാണ് തിരുനെൽവേലിയിലെ ബാനർ വിവാദം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.