മത, മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം: കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, നിയന്ത്രണം, നിരീക്ഷണം എന്നിവ സംബന്ധിച്ച ഹരജിയിൽ നടപടിയെടുക്കാത്തതിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്. മുൻ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന്റെ സെക്രട്ടറിയായ ടി.കെ. അനിൽ കുമാറിനോടാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. നാലാഴ്ചക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കേന്ദ്രത്തിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക. അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. ഔപചാരിക സ്കൂൾ സംവിധാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന, കുട്ടികൾക്ക് മതപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും കൃത്യമായ നിയന്ത്രണ സംവിധാനവും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി നേരത്തെ കേന്ദ്രത്തോട് നിർദേശിച്ചിരുന്നുവെന്ന് പറയുന്നു. എന്നാൽ കോടതിയുടെ നിർദേശം പാലിച്ചില്ലെന്നാണ് ആരോപണം.
14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമായോ മതേതരമായോ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഇത്തരം സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, പ്രവർത്തനം, കുട്ടികളുടെ സുരക്ഷ എന്നിവ നിരീക്ഷിക്കാൻ വ്യക്തമായ ചട്ടക്കൂട് വേണമെന്നാണ് ആവശ്യം. നേരത്തെ നൽകിയ നിർദേശത്തിൽ കേന്ദ്രം നടപടി സ്വീകരിച്ചില്ലെന്നാണ് ഹരജിക്കാരന്റെ ആരോപണം.
ഉത്തർപ്രദേശ് അതിർത്തിയിലെ നിരവധി ജില്ലകളിൽ രജിസ്റ്റർ ചെയ്യാത്തതും അംഗീകരിക്കാത്തതുമായ നിരവധി സ്ഥാപനങ്ങൾ കണ്ടെത്തിയതായി ഹരജിക്കാരൻ അവകാശപ്പെട്ടിരുന്നു. ഫലപ്രദമായ നിയന്ത്രണ മേൽനോട്ടമില്ലാതെ അതിർത്തി പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ വർധിച്ചുവരുന്നതായി അദ്ദേഹം ആരോപിച്ചു. കുട്ടികൾ ദുർബലരാണെന്നും അവരുടെ വിദ്യാഭ്യാസവും ക്ഷേമവും സംരക്ഷിക്കാൻ സംസ്ഥാനത്തിന് ഉയർന്ന ഉത്തരവാദിത്തമുണ്ടെന്നും ഹരജിയിൽ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.