ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. ഒരു പൈലറ്റിനേയും നാല് കാബിൻ ക്രൂ അംഗങ്ങളേയും ജോലിയിൽ നിന്ന് മാറ്റി നിർത്തി. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം കൈാര്യം ചെയ്യുന്നതിലും മദ്യം വിതരണം ചെയ്തതിലും പരാതി നൽകുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ കാംബെൽ വിൽസൺ അറിയിച്ചു.
ഉപഭോക്താക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുകയാണ്. വിഷയം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നും കമ്പനി സി.ഇ.ഒയുടെ പ്രസ്താവനയിൽ പറയുന്നു. നേരത്തെ എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ഉൾപ്പെട്ട ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു.
ബംഗളുരുവിൽ നിന്നാണിയാൾ പിടിയിലായത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബംഗുളുരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് ദില്ലി പൊലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആശയ വിനിമയം നടത്തിയിരുന്നു.
ഇയാളെ പിടികൂടാൻ പൊലീസിന് സഹായകരമായി. സംഭവത്തെ തുടർന്ന്, മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.
സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് ഇയാൾ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം ലോകമറിഞ്ഞു. വൈകിയാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.