ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 24ന്. മൂന്ന് സീറ്റുകളിലും ഒരുമിച്ചൊരു വോട്ടെടുപ്പ് നടത്താതെ മൂന്നും ബി.ജെ.പിക്ക് ലഭിക്കുന്ന തരത്തിൽ ഓരോ സീറ്റുകളിലേക്കും വെവ്വേറെ വോട്ടെടുപ്പ് എന്ന രീതിയിൽ നടത്തുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കമീഷന്റെ ഈ സാങ്കേതിക സഹായത്തോടെ രാജ്യസഭയിൽ ബി.ജെ.പി എം.പിമാരുടെ എണ്ണം 114ൽ നിന്ന് 117 ആയി ഉയരും.
മണ്ഡല പുനർ നിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്താൽ മന്ത്രി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കൽ തുടങ്ങി നിരവധി അജണ്ടകൾ നടപ്പാക്കാൻ ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ 20 എം.പിമാരെ മറ്റൊരു പാർട്ടിയുടെ പേരിൽ പ്രത്യേക ബ്ലോക്കാക്കി ബില്ലുകളിൽ ബി.ജെ.പിയെ പിന്തുണക്കാവുന്ന തരത്തിൽ മാറ്റിയിട്ടുണ്ട്.
രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിനുള്ള 13 അംഗങ്ങളിൽ സുകേന്ദു ശേഖർ റോയ്, സുസ്മിത ദേവ്, പ്രകാശ് പരേഖ് എന്നീ മൂന്ന് അംഗങ്ങളാണ് രാജി നൽകിയത്. ലോക്സഭയിൽ 27ൽ 20 എം.പിമാരെയും മമത ബാനർജിയുടെ പാളയത്തിൽനിന്ന് മറുകണ്ടം ചാടിച്ച ബി.ജെ.പിക്ക് രാജ്യസഭയിൽ മൂന്ന് അംഗങ്ങളെ മാത്രമേ രാജിവെപ്പിക്കാൻ കഴിഞ്ഞുള്ളൂ. കൂടുതൽ പേർ രാജ്യസഭയിൽ നിന്ന് രാജിവെക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. രാജിവെച്ചവരെ തന്നെ രാജ്യസഭാ സ്ഥാനാർഥികളാക്കുമോ എന്ന കാര്യത്തിൽ ബി.ജെ.പി ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.