കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തിലേറാനിരിക്കെ തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെയും ടി.എം.സി നേതാവ് മമത ബാനർജിയുടെ വീടിനു മുന്നിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അധികാരമേറ്റെടുക്കുന്നതോടൊപ്പം ഭരണ സിരാകേന്ദ്രം മാറ്റാനുള്ള ശ്രമവും ബി.ജെ.പി ആരംഭിച്ചതായാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാളിലെ ഭരണത്തിന്റെ സിരാകേന്ദ്രമായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന കൊൽക്കത്തയിലെ റൈറ്റേഴ്‌സ് ബിൽഡിങിലേക്ക് തന്നെ സെക്രട്ടേറിയറ്റ് മാറ്റാനാണ് ശ്രമം നടക്കുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി സർക്കാർ ഉപയോഗിച്ചിരുന്ന നബന്നയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കില്ലെന്ന് ബി.ജെ.പി തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ഒരുകാലത്ത് ബംഗാളിലെ രാഷ്ട്രീയ ശക്തിയുടെ പര്യായമായിരുന്ന ഏകദേശം 250 വർഷം പഴക്കമുള്ള റൈറ്റേഴ്‌സ് ബിൽഡിങ് വീണ്ടും സംസ്ഥാനത്തെ ഭരണത്തിന്റെ പ്രധാന ആസ്ഥാനമായി മാറും.
2013 ന് ശേഷം മമത ബാനർജി ഭരണകൂടത്തിന്റെ ആസ്ഥാനമായി മാറിയ ഹൗറയിലെ ഷിബ്പൂരിലുള്ള 14 നില കെട്ടിടമായ നബന്നയിൽ നിന്ന് പുതിയ മുഖ്യമന്ത്രി പ്രവർത്തിക്കില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയതായി സംസ്ഥാന ഭരണ വൃത്തങ്ങൾ അറിയിച്ചു. മാറ്റ പ്രക്രിയ ഇതിനകം അനൗപചാരികമായി ആരംഭിച്ചിട്ടുണ്ടെന്നും പൂർണ്ണമായ സ്ഥലംമാറ്റം നടക്കുന്നതിന് മുമ്പ് ആവശ്യമായ ലോജിസ്റ്റിക്കൽ, അടിസ്ഥാന സൗകര്യ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
റൈറ്റേഴ്‌സ് ബിൽഡിംഗിലെ പുനരുദ്ധാരണ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയാകുന്നതുവരെ, പുതിയ മുഖ്യമന്ത്രി പശ്ചിമ ബംഗാൾ നിയമസഭയുടെ അനുബന്ധ കെട്ടിടത്തിൽ നിന്ന് താൽക്കാലികമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
264 സീറ്റുകളിൽ ബി.ജെ.പി 207 സീറ്റുകൾ നേടി. ഇന്നലെ വൈകീട്ടാണ് ബി.ജെ.പി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.