ജയ്പുർ: രാജ്സമന്ദിൽ അഫ്റസൂൽ ഖാനെ ചുട്ടെരിച്ച് കൊന്ന കേസിലെ പ്രതി ശംഭുലാൽ റെഗാറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ട് വാട്ടർടാങ്കിന് മുകളിൽ കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻഷുൽ ദാദിച്ച് എന്ന യുവാവ് കുടുംബപ്രശ്നങ്ങൾ മൂലമാണ് വാട്ടർ ടാങ്കിന് മുകളിൽ കയറിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഞായറാഴ്ച ഉച്ചക്കാണ് കൻവർ നഗറിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി ഇയാൾ പ്രതിഷേധിച്ചത്.
ശംഭുലാലിനെ വെറുതെ വിടുക, ഇല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യും, ഇന്ത്യയിൽ താമസിക്കണമെങ്കിൽ വന്ദേ മാതരം എന്ന് പറയണം എന്നെല്ലാമായിരുന്നു അൻഷുൽ ദാദിച്ച് വിളിച്ചുപറഞ്ഞതെന്ന് സമീപവാസി പറഞ്ഞു. അഫ്റസൂൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഉദയ്പുരിൽ കഴിഞ്ഞ ദിവസം നടന്ന റാലിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു താനെന്ന് ഇയാൾ പറഞ്ഞതായും സമീപവാസി പറയുന്നു.
ആസാദ് ഹിന്ദ് സേനയിലെയും രാഷ്ട്രീയ ബ്രാഹ്മൺ സേനയിലേയും അംഗമാണ് അൻഷുൽ. എന്നാൽ വാട്ടർടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച അൻഷുലിന്‍റെ പ്രവൃത്തി വ്യക്തിപരമായ തോന്നലിൽ നിന്നുണ്ടായതാണെന്നും അൻഷുലിനെ പിന്തുണക്കണമോ എന്ന് യോഗം ചേർന്നതിന് ശേഷം മാത്രമേ തീരുമാനിക്കൂയെന്നും രാഷ്ട്രീയ ബ്രാഹ്മൺ സേന നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.