ന്യൂഡൽഹി: നിരോധിത ഖലിസ്ഥാൻ വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) സ്ഥാപകൻ ഗുർപത്വന്ത് സിങ് പന്നു വധശ്രമ കേസിൽ കുറ്റം സമ്മതിച്ച് പ്രതി നിഖിൽ ഗുപ്ത. പന്നുവിനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്ന കേസിലാണ് ന്യൂയോർക്ക് കോടതിയിൽ നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. കേസിന്‍റെ വിചാരണയും വിധിയും മെയ് മാസത്തിൽ ഉണ്ടാകും.
പന്നുവിനെ വധിക്കാൻ അമേരിക്കയിൽ നിഖിൽ ഗുപ്ത കരാർ നൽകിയെന്നാണ് യു.എസ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്. പ്രോസിക്യൂഷൻ വാദം നിഖിൽ സമ്മതിച്ചിരുന്നില്ല. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവാണ് നിഖിലിനെ നിയന്ത്രിച്ചിരുന്നതെന്നാണ് യു.എസ് കുറ്റപത്രത്തിൽ പറയുന്നത്. ചെക്ക് റിപ്പബ്ലിക്കിൽ നിന്നാണ് അമേരിക്ക നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്.
അതേസമയം, പന്നു വധശ്രമക്കേസിൽ അകലം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പന്നു വധശ്രമത്തിൽ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ബന്ധവും രഹസ്യാന്വേഷണ ഏജൻസിക്കില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. യു.എസ് ആവശ്യപ്പെട്ട പ്രകാരം ഉന്നതതല കമ്മിറ്റിക്ക് രൂപം നൽകി ഇന്ത്യ അന്വേഷണം നടത്തിവരികയാണ്. പന്നു വധത്തിൽ കൂടുതൽ തെളിവുകൾ ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂർത്തിയായ ശേഷം ഇന്ത്യൻ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.
ഗുർപത്‍വന്ത് പന്നു വധശ്രമക്കേസിൽ ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ 2024 ഒക്ടോബർ 18നാണ് യു.എസ് നീതിവകുപ്പ് കുറ്റം ചുമത്തിയത്. 2023 മെയിലാണ് പന്നുവിനെ കൊല്ലാനുള്ള നീക്കങ്ങൾക്ക് യാദവ് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ആളുകളുമായി ബന്ധപ്പെട്ട് പന്നുവിന് കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന യാദവ് തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്.
പന്നുവിനെ വധിക്കുന്നതിനായി യാദവിനൊപ്പമുണ്ടായിരുന്ന നിഖിൽ ഗുപ്ത പിടിയിലായതോടെയാണ് ഗൂഢാലോചന പുറത്ത് വന്നതെന്നാണ് യു.എസ് പറയുന്നത്. കഴിഞ്ഞ വർഷം ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് പിടിയിലായ നിഖിലിനെ യു.എസിന് കൈമാറുകയായിരുന്നു.
യാദവും ഗുപ്തയും ചേർന്ന് ഒരാളെ വാടകക്കെടുത്ത് പന്നുവിനെ വധിക്കുന്നതിനായി 1,00,000 ഡോളറിന് കരാർ നൽകിയെന്നാണ് കേസ്. എന്നാൽ, ഇവർ വധിക്കുന്നതിനായി കരാർ നൽകിയയാൾ എഫ്.ബി.ഐക്ക് വിവരം നൽകുന്നയാളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സിഖുകാർക്ക് പ്രത്യേക രാഷ്ട്രമായ ഖാലിസ്ഥാൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ). പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഖാൻകോട്ട് സ്വദേശിയായ ഗുർപത്‍വന്ത് പന്നുവിനെ 2020ൽ യു.എ.പി.എ നിയമപ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകൾ പന്നുവിനെതിരെ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.