Abhijeet Dipke
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയിൽ എന്തുകൊണ്ടാണ് വനിതാ വക്താക്കൾ ഇല്ലാത്തതെന്ന ചോദ്യത്തിന് വിശദീകരണവുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്ത്. ഓൺലൈൻ വഴിയുള്ള തുടർച്ചയായ അതിക്രമങ്ങളും ഭീഷണികളും ഭയന്നാണ് പാർട്ടിക്കൊപ്പമുള്ള വനിതാ അംഗങ്ങൾ മുൻനിരയിലേക്ക് വരാൻ മടിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിയെ നയിക്കാൻ താൽപര്യമുള്ള വനിതാ അംഗങ്ങളെ മുൻപ് ക്ഷണിച്ചിരുന്നതായി അഭിജീത് ദീപ്കെ പറഞ്ഞു. എന്നാൽ, പ്രസ്ഥാനം നിരന്തരം നേരിടുന്ന സൈബർ ആക്രമണങ്ങളും വ്യക്തിപരമായ ഭീഷണികളും കാരണം മുൻനിര വക്താക്കളായി പ്രവർത്തിക്കാൻ തങ്ങളില്ലെന്ന് അവർ അറിയിക്കുകയായിരുന്നു. അതേസമയം പാർട്ടിയുടെ അണിയറപ്രവർത്തനങ്ങളിൽ ശക്തമായി തുടരുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ തീരുമാനത്തെ പാർട്ടി പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം, വെല്ലുവിളികളെ അതിജീവിച്ച് പാർട്ടിയുടെ മുൻനിരയിലേക്ക് വരാനും വക്താക്കളായി പ്രവർത്തിക്കാനും തയ്യാറുള്ള യുവതികളെ അദ്ദേഹം പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുകയും ചെയ്തു.ഇന്നലെയായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗികമായ ആദ്യ വാർത്താസമ്മേളനം നടന്നത്. മാധ്യമപ്രവർത്തകൻ സൗരവ് ദാസ്, ചലച്ചിത്ര പ്രവർത്തകനായ വിജേത ദഹിയ, മുൻ മാനേജ്‌മെന്റ് കൺസൾട്ടന്റ് അശുതോഷ് റാങ്ക എന്നിവരെയാണ് പാർട്ടിയുടെ ഔദ്യോഗിക ചുമതലകളിലേക്ക് നിലവിൽ പുതിയതായി നിയമിച്ചിരിക്കുന്നത്.
അതേസമയം, വരാനിരിക്കുന്ന ജൂൺ ആറിന് കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ ആദ്യ സമരത്തിന് ഇറങ്ങുമെന്നും ഭാരവാഹികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ രീതിയിൽ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ സന്ദേശങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അഭിജീത് ദീപ്കെ ഇൻസ്റ്റഗ്രാം ലൈവിലൂടെ വ്യക്തമാക്കി. ഓൺലൈൻ ഇടങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പാർട്ടിയുടെ ആദ്യ രാഷ്ട്രീയ നീക്കങ്ങളെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നത്.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയ ക്രമക്കേടും ഉയർത്തിക്കാട്ടിയാണ് ജൂൺ ആറിന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കിയ കേന്ദ്രസർക്കാരിനെതിരെയാണ് യുവാക്കളുടെ പോരാട്ടം. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാണ് സിജെപിയുടെ ശക്തമായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.