ന്യൂഡൽഹി: മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജയിലാണ് ഇപ്പോൾ തന്‍റെ ജീവിതമെന്നും ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ഉമർ ഖാലിദ് അഭിപ്രായപ്പെട്ടതായി അദ്ദേഹത്തിന്‍റെ പങ്കാളി ബനോജ്യോത്സ്ന ലാഹിരി പറഞ്ഞു.
‘മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, വളരെ ആശ്വാസം’ എന്ന് ഉമർ ഖാലിദ് പറഞ്ഞു. ‘നിങ്ങളെ കാണാൻ ഞാൻ നാളെ വരാം’ എന്ന് ഞാൻ മറുപടി നൽകി. ‘ശരി, വരൂ. ഇനി ഇതാണ് ജീവിതം’ ഉമർ ഖാലിദ് -ബനോജ്യോത്സ്ന ‘എക്സി’ൽ കുറിച്ചു.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമാണ് ജാമ്യം നിഷേധിച്ചത്. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് അടക്കമുള്ളവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, അഞ്ജാരിയ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വർഷത്തിന് ശേഷം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്, ഡിസംബർ 11ന് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഉമർ ഖാലിദിന് ഇടക്കാല ആശ്വാസം അനുവദിച്ചത്.
ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവർക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ കൂടി പരിഗണിച്ചാണ് ജാമ്യം തള്ളിയത്. ഇരുവർക്കും ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസും കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കർശന വ്യവസ്ഥകളോടെയാണ് കേസിൽ മറ്റ് അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. 12 വ്യവസ്ഥകളാണ് ഇതുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.