ഹർമീത് സന്ധു ബഗവന്ത് മാനോടൊപ്പം
ചണ്ഡീഗഡ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (ആപ്) തരൺ തരൺ നിയമസഭ സീറ്റ് നിലനിർത്തി. വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ആപ് സ്ഥാനാർഥി ഹർമീത് സന്ധു വിജയിച്ചു. തന്റെ എതിരാളിയും ശിരോമണി അകാലിദളിന്റെ (എസ്എഡി) സുഖ്‌വീന്ദർ കൗർ രൺധാവയെ 12,091 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
അപ്രതീക്ഷിതമായി, ജയിലിലടക്കപ്പെട്ട ഖദൂർ സാഹിബ് എം.പി അമൃത്പാൽ സിങ് നയിക്കുന്ന അകാലിദൾ (വാരിസ് പഞ്ചാബ് ദേ) യുടെയും മറ്റ് പ്രാദേശിക ഗ്രൂപ്പുകളുടെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി മൻദീപ് സിങ് മൂന്നാം സ്ഥാനത്തെത്തി, കോൺഗ്രസിന്റെ നോമിനി കരൺബീർ സിങ് നാലാം സ്ഥാനത്തും സീറ്റ് പിടിക്കുമെന്ന് ഉറപ്പിച്ച് എത്തിയ ബി.ജെ.പിയുടെ ഹർജിത് സന്ധുവിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു.
സന്ധുവിന് 42,649 വോട്ടുകൾ ലഭിച്ചപ്പോൾ, രൺധാവക്ക് 30,558 ഉം മൻദീപ് സിങ്ങിന് 19,620 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന് കരൺബീർ സിങ് ബുർജിന് 15,078 വോട്ടുകളും ബി.ജെ.പി ഹർജിത് സിങ് സന്ധുവിന് 6,239 വോട്ടുകളും ലഭിച്ചു.
ആകെ 15 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. നവംബർ 11ന് നടന്ന വോട്ടെടുപ്പിൽ 60.95 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ജൂണിൽ ആം ആദ്മി പാർട്ടി എം.എൽ.എ കശ്മീർ സിങ് സൊഹാലിന്റെ മരണത്തെത്തുടർന്ന് ആ സീറ്റ് ഒഴിവുവന്നതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.