പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഹാൻഡ്യ പ്രദേശത്ത് പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി മസ്ജിദ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ജി.ടി റോഡ് വീതി കൂട്ടുന്നതിനായാണ് മസ്ജിദ് പൊളിച്ചതെന്നാണ് പ്രയാഗ്‌രാജ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ഷേർഷ സൂരിയുടെ ഭരണകാലത്താണ് ഈ മസ്ജിദ് നിർമിച്ചത്.
തങ്ങൾ നൽകിയ ഹരജി ജനുവരി 16ന് കീഴ്‌ക്കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ട് ദിവസം മുമ്പ് മസ്ജിദ് പൊളിച്ചതെന്ന് ഇമാം എം.ഡി ബാബുൽ ഹുസൈൻ ആരോപിച്ചു. പൊളിക്കാനുള്ള നിർദേശം സ്റ്റേ ചെയ്യണമെന്ന ഹരജി കഴിഞ്ഞ ആഗസ്റ്റിൽ അലഹബാദ് ഹൈകോടതി തള്ളിയതിനെ തുടർന്നാണ് കേസ് കീഴ്‌ക്കോടതിയിൽ എത്തിയത്.
പള്ളി തകർത്ത ജില്ല ഭരണകൂടത്തെയും ഉത്തർപ്രദേശ് സർക്കാരിനെയും വിമർശിച്ച് നിരവധി പ്രമുഖർ രംഗത്തുവന്നു. മസ്ജിദ് തകർക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതിനായി ചരിത്ര പ്രാധാന്യമുള്ള ഒരു മസ്ജിദ് തകർത്തതിൽ ആശ്ചര്യം പ്രകടിപ്പിക്കുന്ന കുറിപ്പോടെയാണ് ‘യുനെസ്കോ’യുടെ ഇന്റർനാഷനൽ വാട്ടർ കോഓപറേഷൻ മുൻ ചെയർമാൻ അശോക് സ്വയിൻ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.