അച്ഛനെയും മകനെയും നഗ്നരാക്കി ക്രൂര മർദനം, സ്റ്റേഷനിലെ മേശപ്പുറത്തും ലാത്തികളിലും രക്തക്കറ; നീതി

മധുര: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ അച്ഛനും മകനും നേരിട്ടത് ക്രൂരപീഡനമെന്ന് കോടതി. ‘അത്യപൂർവ്വങ്ങളിൽ അപൂർവ്വമായ’ കേസായി പരിഗണിച്ച് കേസിലെ പ്രതികളായ ഒമ്പതു പൊലീസുകാർക്ക് കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. അധികാര ദുർവിനിയോഗത്തിന്റെ ക്രൂരമായ മുഖമാണെന്നും നിയമപാലകരാവേണ്ടവർതന്നെ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും ചെയ്ത കേസാണിതെന്നും ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കി.

2020 ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്നാരോപിച്ച് മൊബൈൽ കടയുടമയായ ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അച്ഛനെ അന്വേഷിച്ചുചെന്ന ബെനിക്‌സിനെയും സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽവെച്ച് ഇരുവരെയും രാത്രി മുഴുവൻ പൊലീസുകാർ ക്രൂരമായി നഗ്നരാക്കി മർദിച്ചു. മർദ്ദനമേറ്റ് ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായ പരിക്കേറ്റ ഇരുവരും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു. സ്റ്റേഷനിലെ മേശപ്പുറത്തും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നതായും നിലവിളി കേട്ടിരുന്നതായും വനിതാ കോൺസ്റ്റബിൾ സാക്ഷിമൊഴി നൽകിയിരുന്നു.

സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ കെ. ബാലകൃഷ്ണൻ, പി. രഘു ഗണേഷ് ഹെഡ് കോൺസ്റ്റബ്ൾമാരായ എസ്. മുരുകൻ, എ സാമിദുരൈ കോൺസ്റ്റബ്ൾമാരായ എം. മുത്തുരാജ്, എസ്. ചെല്ലദുരൈ, എക്സ്. തോമസ് ഫ്രാൻസിസ്, എസ്. വെയിൽമുത്തു എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. ഇവരുടെ കുടുംബത്തിന് പ്രതികൾ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു.

കേസിൽ പ്രതിയായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിചാരണക്കിടെ മരിച്ചിരുന്നു. അച്ഛനെയും മകനെയും നഗ്‌നരാക്കി ക്രൂരമായി മർദ്ദിച്ച രീതി കുറ്റപത്രത്തിൽ വായിക്കുമ്പോൾ തന്നെ ഹൃദയം നടുങ്ങുന്നുവെന്ന് കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നു. അഞ്ച് വർഷത്തോളം വിചാരണ നീണ്ടുനിന്നു. നൂറിലധികം സാക്ഷികളെ വിസ്തരിച്ചു. 

Tags:    
News Summary - 9 Tamil Nadu cops get death sentence for 2020 father son custodial torture killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.