ബംഗളൂരു: നഗരത്തിൽ ബാറിലുണ്ടായ തീപിടിത്തത്തെതുടർന്ന് അഞ്ചു ജീവനക്കാർ ശ്വാസംമുട്ടി മരിച്ചു. കലാസിപ്പാളയം മാർക്കറ്റ് പരിസരത്തെ കൈലാശ് ബാർ ആൻഡ് റസ്റ്റാറൻറിൽ തിങ്കളാഴ്ച പുലർച്ച 2.30നാണ് സംഭവം. ജീവനക്കാരായ തുമകുരു സ്വദേശി മഹേഷ് (35), സ്വാമി (23), പ്രസാദ് (20), ഹാസൻ സ്വദേശി മഞ്ജുനാഥ് (45), മാണ്ഡ്യസ്വദേശി കീർത്തി (24) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് ബാറിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഇവർ പുകമൂലം ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ച ബാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട മാർക്കറ്റിലെ പച്ചക്കറികച്ചവടക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. അഗ്നിരക്ഷ സേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൃതദേഹങ്ങൾ ഗവ. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. 70 വർഷം പഴക്കമുള്ള കെട്ടിടത്തിൽ സുരക്ഷാക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കലാസിപാളയ പൊലീസ് കേസെടുത്തു. അപകടത്തിൽപെട്ട ബാറിെൻറ ഉടമ ദയശങ്കറിനെ തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിൽ കമല മിൽസ് പബ്ബിൽ നടന്ന തീപിടിത്തത്തിനിടെ 14 പേർ മരിച്ചതിനെതുടർന്ന് ബംഗളൂരുവിൽ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പ്രവർത്തിക്കുന്ന പബ്ബുകളിൽ പൊലീസും അഗ്നിരക്ഷസേനയും പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അപകടസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.