4,240 പേർ പരീക്ഷ എഴുതി, ഒരാൾ പോലും യോഗ്യത നേടിയില്ല: ഉദ്യോഗാർഥികളെ ഞെട്ടിച്ച് യു.പി.പി.എസ്‌.സി ഫലം

ലഖ്നോ: ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (UPPSC) അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി (APS) തസ്തികയിലേക്ക് നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ഫലത്തിൽ ട്വിസ്റ്റ്. പരീക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ഒരു ഉദ്യോഗാർഥിയും വിജയിച്ചില്ലെന്ന് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. ജൂൺ 2ന് പുറത്തിറക്കിയ അറിയിപ്പിലാണ് 331 ഒഴിവുകളിലേക്ക് നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിൽ യോഗ്യരായ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, അതിനാൽ ഈ ഒഴിവുകൾ ഭാവിയിലേക്ക് മാറ്റി വെച്ചതായും കമ്മീഷൻ വ്യക്തമാക്കിയത്.

331 അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തസ്തികകൾ നികത്തുന്നതിനായിട്ടാണ് ഈ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചത്. 2024 ജനുവരി 7നാണ് ഇതിന്റെ ഒന്നാം ഘട്ട പരീക്ഷ നടന്നത്. തുടർന്ന് 2024 മാർച്ച് 4ന് ഒന്നാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 5,889 ഉദ്യോഗാർഥികളാണ് ഒന്നാം ഘട്ടത്തിൽ വിജയിക്കുകയും രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടുകയും ചെയ്തത്.

2024 ജൂൺ 28 മുതൽ ജൂലൈ 18 വരെ ലഖ്നോവിൽ വെച്ചാണ് രണ്ടാം ഘട്ട പരീക്ഷ നടന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ പൂർത്തിയാക്കിയത്. കമ്മീഷന്റെ കണക്കുകൾ പ്രകാരം, മൊത്തം 4,240 ഉദ്യോഗാർഥികളാണ് രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുത്തത്. ഹിന്ദി ഷോർട്ട്‌ഹാൻഡ്, ഹിന്ദി ടൈപ്പിങ് എന്നിവയായിരുന്നു രണ്ടാം ഘട്ടത്തിലെ പരീക്ഷാ വിഷയങ്ങൾ. ഷോർട്ട്‌ഹാൻഡ് പരീക്ഷക്ക് 75 മാർക്കും ടൈപ്പിങ് പരീക്ഷക്ക് 25 മാർക്കുമാണ് നിശ്ചയിച്ചിരുന്നത്.

റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയ നിയമങ്ങൾ അനുസരിച്ച്, കുറഞ്ഞത് മിനിറ്റിൽ 80 വാക്കുകൾ എന്ന വേഗതയിൽ ഹിന്ദി ഷോർട്ട്‌ഹാൻഡ് പൂർത്തിയാക്കുക എന്നത് നിർബന്ധമായിരുന്നു. എന്നാൽ, പരീക്ഷ എഴുതിയ ആർക്കും ഈ വേഗത കൈവരിക്കാൻ സാധിച്ചില്ല എന്ന് കമ്മീഷൻ അറിയിച്ചു. ഇതോടെ പരീക്ഷയുടെ മൂന്നാം ഘട്ടത്തിലേക്ക് ആരെയും തിരഞ്ഞെടുക്കാൻ സാധിച്ചില്ല.

വിജയികളില്ലാത്ത സാഹചര്യത്തിൽ, നിലവിലുള്ള 331 ഒഴിവുകളും ഭാവിയിലെ റിക്രൂട്ട്മെന്റുകളിലേക്ക് മാറ്റിവെക്കാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗാർഥികളുടെ മാർക്ക് വിവരങ്ങളും മറ്റ് പരീക്ഷാ വിവരങ്ങളും വരും ദിവസങ്ങളിൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് യു.പി.പി.എസ്.സി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - 4,240 candidates appeared, not one qualified: UPPSC APS result stuns aspirants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.