ഹൈദരാബാദ്: മന്ത്രിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന് തെലങ്കാനയിൽ നാലു നഗരസഭ ജീവനക്കാർക്ക് സസ്പെൻഷൻ. ജൂലൈ 24ന് ബെള്ളാംപള്ളി സർക്കാർ ആശുപത്രിയിൽ നഗരസഭ കൗൺസിലിന്‍റെ നേതൃത്വത്തിൽ മന്ത്രി കെ.ടി. രാമ റാവുവിന്‍റെ ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു.
രാവിലെ 10ന് നടക്കുന്ന ആഘോഷത്തിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പും നൽകി. എന്നാൽ, പരിപാടിയിൽ ജീവനക്കാരുടെ പങ്കാളിത്തം കുറഞ്ഞതോടെയാണ് തൊട്ടടുത്ത ദിവസം നാലു ജീവനക്കാർക്ക് നഗരസഭ കമീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിന് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും കർശന നിർദേശം നൽകി.
പിന്നാലെയാണ് മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് തങ്ങളെ പിരിച്ചുവിട്ടതെന്ന് ജീവനക്കാർ പറയുന്നു. മന്ത്രിയുടെ ജന്മദിനം തങ്ങളുടെ ജോലിയുടെ ഭാഗമാക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. നടപടിക്കെതിരെ ബി.ജെ.പി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
തെലങ്കാനയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളെ സേവിക്കാനാണോ, അതോ രാജഭരണത്തിലേക്ക് കൊണ്ടുപോകാനാണോ എന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.