സംഘർഷത്തിന് പ്രേരിപ്പിക്കുന്നവരെ ശക്തമായി നേരിടണമെന്ന് രാജ്നാഥ്സിങ്

ന്യൂഡൽഹി: കശ്മീരിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെ കയ്യോടെ പിടികൂടാണമെന്ന് സുരക്ഷാ സേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീരിൽ സംഘർഷം നിലക്കാത്ത സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിർദേശം.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒരു മണിക്കൂർ നീണ്ട യോഗത്തിൽ പങ്കെടുത്തു.

ഒരാഴ്ചയ്ക്കുള്ളിൽ കശ്മീരിലെ ജനജീവിതം സാധാരണഗതിയിൽ ആക്കണമെന്ന് രാജ്നാഥ്സിങ് സുരക്ഷാ സേനക്ക് നിർദേശം നൽകി. സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയിൽ പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തിൽ നിർദേശം നൽകി.

ബി.എസ്.എഫ് പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തിയ ഉധംപൂർ സ്വദേശി നബീല്‍ അഹമ്മദ് വാനിയുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. തൊഴിലില്ലായ്മ കശ്മീര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും വിദ്യഭ്യാസം കൊണ്ട് മാത്രമേ കശ്മീരിലെ യുവാക്കളെ സമാധാനത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നും നബീല്‍ അഹമ്മദ് വാനി ആഭ്യന്തരമന്ത്രിയെ അറിയിച്ചു.

പൂഞ്ചിൽ ഇരട്ട ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും പൊലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തതിനും പിന്നാലെയാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്. ജൂലൈ എട്ടിന് സൈനിക നടപടിക്കിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരിൽ സംഘർഷം തുടങ്ങിയത്. കഴിഞ്ഞ 65 ദിവസമായി പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 75 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.