കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം: നാല് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ സൈന്യം വെടിവെച്ചുകൊന്നു. നൗഗം സെക്ടറിലും ടാങ്ധാര്‍, ഗുറേസ് മേഖലയിലുമാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

നൗഗം സെക്ടറിലൂടെ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു. സംഭവത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ടാങ്ധാര്‍, ഗുറേസ് മേഖലയില്‍ സൈനികനടപടി തുടരുകയാണ്. ഇവിടെ അത്യാഹിതം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാംബ ജില്ലയിലെ അതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ അതിര്‍ത്തിരക്ഷാസേന അറസ്റ്റ് ചെയ്തു. ഇവര്‍ ബിഹാര്‍, പഞ്ചാബ് സ്വദേശികളാണ്.

പൂഞ്ച് ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍  പൊലീസ് ഉദ്യോഗസ്ഥനായ ആര്‍. കുമാര്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് പൂഞ്ചിലെ അല്ലാ പൈര്‍ മേഖലയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തികത്ത് നാല് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചത്. സൈന്യവും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സബ് ഇന്‍സ്പെക്ടര്‍ മന്‍സൂര്‍ ഹുസൈന്‍, പ്രദേശവാസിയായ താരിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

പൊലീസുകാരനും നാലു തീവ്രവാദികളും മരിച്ച കശ്മീരിലെ പുതിയ സംഭവ വികാസങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിങ് ചര്‍ച്ച നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.