കെജ്രിവാളിലര്‍പ്പിച്ച പ്രതീക്ഷ നഷ്ടമായെന്ന് അണ്ണാ ഹസാരെ

മുംബൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളില്‍ താനര്‍പ്പിച്ച പ്രതീക്ഷ നഷ്ടമായെന്ന് അഴിമതിക്കെതിരെ പോരാട്ടം നയിച്ച സാമൂഹികപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കെജ്രിവാളിന്‍െറ ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ പോയതും ചിലര്‍ തട്ടിപ്പുകളിലേര്‍പ്പെട്ടതും വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാള്‍ തന്നോടൊപ്പമുണ്ടായിരുന്നപ്പോള്‍ ഗ്രാമസ്വരാജിനെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തെ ഗ്രാമസ്വരാജ് എന്ന് വിളിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.

ബലാത്സംഗാരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സന്ദീപ് കുമാര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് അണ്ണാ ഹസാരെയുടെ പ്രതികരണം. ‘പാര്‍ട്ടി പ്രഖ്യാപിച്ചശേഷം നിങ്ങള്‍ ലോകം ചുറ്റാന്‍ പോകുകയാണ്. രാജ്യത്തെങ്ങും റാലികളും സംഘടിപ്പിക്കും. എന്നാല്‍, എങ്ങനെയാണ് പാര്‍ട്ടിയില്‍ ചേരുന്നവര്‍ സല്‍സ്വഭാവികളാണോ അല്ലയോ എന്ന് നിങ്ങള്‍ തിരിച്ചറിയുക’ എന്ന് കെജ്രിവാളിനോട് നേരത്തെ ചോദിച്ചിരുന്നതായും ഹസാരെ പറഞ്ഞു. അന്നതിന് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. പാര്‍ട്ടിയിലേക്ക് വരുന്നവര്‍ സല്‍സ്വഭാവികളാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഹസാരെ പറഞ്ഞു.

കെജ്രിവാളിനെക്കുറിച്ച് തനിക്കേറെ പ്രതീക്ഷകളുണ്ടായിരുന്നു. അദ്ദേഹം ഏറെക്കാലം തന്നോടൊപ്പമുണ്ടായിരുന്നു. രാജ്യത്ത് വ്യത്യസ്തമായ രാഷ്ട്രീയം അദ്ദേഹം മുന്നോട്ടുവെക്കുമെന്നും രാജ്യത്തിന് വേറിട്ടൊരു ദിശ നല്‍കുമെന്നും പ്രത്യാശിച്ചു. എന്നാല്‍, ഇപ്പോള്‍ സംഭവിക്കുന്നതില്‍ നിരാശയുണ്ടെന്ന് ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.