'ഒരു ദക്ഷിണേഷ്യൻ രാജ്യം മാത്രമാണ് ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് '

ഹാങ്ഷൂ: രാജ്യാന്തര സമൂഹത്തിന് മുന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണ ഏഷ്യയില്‍ ഒരു രാജ്യം മാത്രമാണ് തീവ്രവാദത്തിന്റെ വക്താവെന്ന് ജി.20 ഉച്ചകോടിയില്‍ പാകിസ്താനെ പരാമര്‍ശിച്ച് കൊണ്ട് മോദി വ്യക്തമാക്കി. ഈ സാഹചര്യത്തെ നേരിടാൻ രാജ്യാന്തര സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും തീവ്രവാദത്തെ പിന്തുണക്കുന്ന ഇത്തരം രാഷ്ട്രങ്ങളെ അകറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസുകളെ പ്രതിരോധിക്കാന്‍ ജി.20 സമൂഹം നിലപാടെടുത്തത് സഹകരണ മേഖലകളെ ശക്തിപ്പെടുത്തും.  തീവ്രവാദത്തിനെതിരെ ഇന്ത്യക്ക് സഹിഷ്ണുത ഇല്ലെന്നും തങ്ങൾക്ക് തീവ്രവാദികൾ എന്നും തീവ്രവാദികള്‍ മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസം അനൗദ്യോഗിക ബ്രിക്‌സ് രാഷ്ട്രങ്ങളുടെ കൂടിക്കാഴ്ചയിലും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. കശ്മീര്‍ താഴ്‌വരയിലെ പ്രക്ഷോഭങ്ങളെ പശ്ചാത്തലമാക്കി പാകിസ്താന്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇന്ത്യ-പാക് ബന്ധം അടുത്തിടെ ഏറെ വഷളായത്.

 തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനങ്ങളില്‍ താന്‍ സന്തുഷ്ടയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് വേണ്ടി അര്‍ജന്റീന നല്‍കിയ പിന്തുണക്ക് നരേന്ദ്രമോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൊറീസിയോ മക്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നന്ദി അറിയിച്ചു. കാര്‍ഷിക, ഖനന, ഹൈട്രോ കാര്‍ബണ്‍ എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള കരാറില്‍ ഇന്ത്യയും അര്‍ജന്റീനയും ഒപ്പ് വച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.