കടല്‍കൊല കേസ്: ഇറ്റാലിയന്‍ നാവികനെ തിരിച്ചയക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടല്‍കൊലകേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ തിരിച്ചയക്കാമെന്ന് സുപ്രിംകോടതി ഉത്തവിട്ടു. മനുഷ്വത്വപരമായ പരിഗണ നല്‍കി അന്താരാഷ്ട്ര തലത്തില്‍ കേസ് തീര്‍പ്പാക്കുന്നതുവരെ ഇറ്റലിയിലേക്ക് പോകാന്‍ തന്നെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാല്‍വതോര്‍ ഗിറോണിന്‍െറ അപേക്ഷയില്‍ സുപ്രീംകോടതി വാദം കേള്‍ക്കുകയായിരുന്നു.

ഗിറോണ്‍ സമര്‍പ്പിച്ച പുതിയ അപേക്ഷയില്‍ ജസ്റ്റിസുമാരായ പി.സി. പന്തും ഡി.വൈ. ചന്ദ്രചൂഡുമാണ്  വാദം കേട്ടത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് മറ്റൊരു പ്രതിയായ ലത്തോറെ മാര്‍സി മിലാനോ  ഇറ്റലിയിലേക്ക് പോയശേഷം ഇന്ത്യയില്‍ അവശേഷിക്കുന്ന പ്രതിയാണ് ഗിറോണ്‍. അന്താരാഷ്ട്ര കോടതി തീര്‍പ്പാക്കുന്നതുവരെ സ്വന്തം നാട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ലത്തോറെ ആവശ്യപ്പെട്ടു.

കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന പ്രതികളെ സുപ്രീംകോടതി നിര്‍ദേശപ്രകാരം ജയില്‍മോചിതരാക്കി ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിപ്പിച്ചിരുന്നത്. ഗിറോണ്‍ ഇപ്പോഴും എംബസിയിലാണുള്ളത്. മടങ്ങിവരാതിരുന്ന ലത്തോറെയുടെ അവധി സുപ്രീംകോടതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

കടല്‍കൊലക്കേസുകള്‍ക്കുള്ള ജര്‍മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ പരിഗണനയിലാണ് ഇറ്റലിയുടെ ഹരജി. ആ ഹരജി സ്വീകരിച്ചപ്പോള്‍ തന്നെ ട്രൈബ്യൂണല്‍ കടല്‍കൊല കേസ് സംബന്ധിച്ച ഇന്ത്യയിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. അതിനുശേഷം കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കാമെന്നറിയിച്ച് ഹേഗിലെ യു.എന്‍ മധ്യസ്ഥ ട്രൈബ്യുണല്‍ മുമ്പാകെ ഇന്ത്യയും ഇറ്റലിയും ചേര്‍ന്ന് പുതിയ അപേക്ഷ നല്‍കി. അപേക്ഷ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ഹേഗിലെ ട്രൈബ്യൂണല്‍ പ്രതികളെ ഇറ്റലിയിലേക്ക് വിടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണ് ഗിറോണ്‍ അപേക്ഷ നല്‍കിയത്.

ഇറ്റലിയുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് വഴങ്ങി മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര മധ്യസ്ഥത്തിന് തയാറായതാണ് കടല്‍കൊല കേസിലെ രണ്ടാംപ്രതിക്ക് രാജ്യത്തേക്ക് മടങ്ങാനുള്ള വഴിതെളിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.