കൊല്‍ക്കത്ത: കൂറുമാറരുതെന്ന് എഴുതി നല്‍കാന്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നിര്‍ദേശം. പശ്ചിമ ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ അധീര്‍ ചൗധരിയാണ് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ഈ നടപടി സ്വീകരിച്ചത്. എന്നാൽ സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിച്ചിട്ടില്ലെന്നും അവര്‍ സ്വമേധയാ മുന്നോട്ടു വരികയായിരുന്നുവെന്നും ചൗധരി പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും വിശ്വസ്തത പുലര്‍ത്തുമെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നുമാണ് നൂറുരൂപയുടെ മുദ്ര പത്രത്തിൽ തയാറാക്കിയ സത്യവാങ്മൂലത്തില്‍ എഴുതി നല്‍കേണ്ടത്.
സി.പി.എമ്മുമായി കൈകോര്‍ത്തിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. നടപടിയില്‍ തെറ്റില്ലെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച ശേഷം പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നും ചമ്പദാനി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. അബ്ദുല്‍ മന്നാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസിന്‍റെ ജനാധിപത്യ സ്വഭാവത്തെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.