അഅ്സംഗഢില്‍ വര്‍ഗീയ സംഘര്‍ഷം: ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്


ന്യൂഡല്‍ഹി: ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം വര്‍ഗീയ സംഘര്‍ഷമായി മാറിയ അഅ്സംഗഢില്‍ ആറ് ഉദ്യോഗസ്ഥരടക്കം 20ഓളം പേര്‍ക്ക് പരിക്ക്. ഏഴു വീടുകള്‍ കത്തിക്കുകയും ചെയ്തു. ഊഹാപോഹങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ അധികൃതര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍െറ ലോക്സഭാ മണ്ഡലം കൂടിയായ അഅ്സംഗഢില്‍ ശനിയാഴ്ചയുണ്ടായ വാക്തര്‍ക്കമാണ് വര്‍ഗീയസംഘര്‍ഷത്തിലത്തെിയത്. രാത്രി തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ട ഒരു വിഭാഗം കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. ഖുദാദപുരില്‍ തുടങ്ങിയ സംഘര്‍ഷം സമീപസ്ഥലങ്ങളായ സരായ്മിറിലേക്കും ഗംഭീര്‍പുരിലേക്കും വ്യാപിച്ചു. തുടര്‍ന്ന് ഖുദാദപുര്‍, ഫരീദാബാദ്, വംഗാവ്, ഫരീഹ, സരായ്മിര്‍, അഞ്ജര്‍പുര്‍, ഖരേവ എന്നിവിടങ്ങളില്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും ഫ്ളാഗ് മാര്‍ച്ച് നടത്തി.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍നിന്ന് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളും അരങ്ങേറുന്നുണ്ട്. സംഘര്‍ഷസ്ഥലത്തേക്ക് ആറംഗ അന്വേഷണ സമിതിയെ ബി.ജെ.പി അയച്ചെങ്കിലും ബാരാബങ്കിക്കടുത്തുനിന്ന് പൊലീസ് അവരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എല്‍.വൈ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.