ബീഫ്​ കടത്തിയെന്നാരോപിച്ച് യുവാക്കളെ ഗോമൂത്രം കുടിപ്പിച്ചു

ന്യൂഡല്‍ഹി: ബീഫ് കൊണ്ടുപോയതിന് യുവാക്കളെ കൊണ്ട് ചാണകം തീറ്റിപ്പിച്ചും പശുമൂത്രം കുടിപ്പിച്ചും ഗോ രക്ഷാ ദളിന്റെ പ്രാകൃത ശിക്ഷാവിധി. യുവാക്കളെ ചാണകം തീറ്റിപ്പിച്ച കാര്യം ഗുഡ്ഗാവ് ഗോ രക്ഷാ ദള്‍ പ്രസിഡണ്ട് ധര്‍മ്മേന്ദ്ര യാദവ് തുറന്നു സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ പത്തിനാണ് സംഭവം. റിസ്‌വാന്‍, മുഖ്ത്താർ എന്നീ യുവാക്കളെയാണ് കന്നുകാലി കടത്തുകാര്‍ എന്നാരോപിച്ച് ഗോ രക്ഷക് ദള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

വാഹനത്തിൽ 700 കിലോ ബീഫ് കൊണ്ടുപോയ രണ്ട് യുവാക്കളെ ഏഴ് കിലോ മീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടികൂടിയാണ് ശിക്ഷ നല്‍കിയതെന്ന് ധര്‍മ്മേന്ദ്ര പറയുന്നു. ‘പിടികൂടുമ്പോള്‍ അവരുടെ കാറില്‍ 700 കിലോ ബീഫ് ഉണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ചാണകവും മൂത്രവും പാലും തൈരും വെണ്ണവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നല്‍കിയത്.’ യാദവ് പറയുന്നു.

 രണ്ട് യുവാക്കള്‍ റോഡിലിരുന്ന് മിശ്രിതം ഭക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മിശ്രിതം വേഗത്തില്‍ ഇറക്കാന്‍ വേണ്ടി യുവാക്കള്‍ വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്. മിശ്രിതം വിഴുങ്ങുമ്പോള്‍ ‘ഗോ മാതാ കീ ജയ്’ എന്നും ‘ജയ് ശ്രീരാം’ എന്നും അവരെകൊണ്ട് നിര്‍ബന്ധിപ്പിപ്പിച്ച് വിളിപ്പിക്കുന്നു. യുവാക്കളെ തെരുവില്‍ ഉപേക്ഷിച്ച് ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ മടങ്ങുന്നതാണ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒടുവിലത്തെ രംഗം.

എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് യാദവിന്റെ പ്രതികരണം. പിന്നീട് ഈ യുവാക്കളെ ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീഫ് നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്. യുവാക്കളെ ചാണകം തീറ്റിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ ഭാക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.