ടിസ്സ് അടക്കമുള്ള കാമ്പസുകളില്‍ പൊലീസ് നിരീക്ഷണം

മുംബൈ: നഗരത്തിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്സ്) അടക്കം വിദ്യാര്‍ഥി രാഷ്ട്രീയം ശക്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പൊലീസ് വിവരം ശേഖരിക്കുന്നത് ഭരണകൂടത്തിനെതിരായ വിദ്യാര്‍ഥിനീക്കങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനെന്ന് സംശയം. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ നിരന്തരം ഇടപെടല്‍ നടത്തുന്ന ടിസ്സും പരിസര പ്രദേശത്തുള്ള സോമയ്യ മെഡിക്കല്‍ കോളജും വസന്ത്ദാദാ എന്‍ജിനീയറിങ് കോളജും മറ്റുമാണ് പൊലീസ് നിരീക്ഷണത്തില്‍. സിറ്റി പൊലീസിന്‍െറ ആറാം മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം, കെട്ടിടങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപകര്‍ എന്നീ വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. എന്നാല്‍, നഗരത്തിലെ മറ്റ് മേഖലകളില്‍ ഇത്തരം കണക്കെടുപ്പ് നടക്കുന്നില്ല.

കനയ്യ കുമാര്‍, രോഹിത് വെമുല സമാനമായ സംഭവങ്ങള്‍ ഉടലെടുക്കുന്നത് തടയാനുള്ള ഭരണകൂട നീക്കമാണ് പൊലീസിനു പിന്നിലെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. കനയ്യ കുമാര്‍, രോഹിത് അടക്കമുള്ള വിഷയങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തത്തെിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പൊലീസ് നിരീക്ഷണം.

കാമ്പസുകളില്‍ രാഷ്ട്രീയ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതും തെരഞ്ഞെടുപ്പ് പുനരാരംഭിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് കാമ്പസുകളുടെ കണക്കെടുപ്പെന്നാണ് സോണ്‍ ആറിന്‍െറ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഷഹാജി ഉമപ് പറയുന്നത്. അതാണ് കാര്യമെങ്കില്‍ എന്തുകൊണ്ടാണ് മറ്റ് കലാലയങ്ങളില്‍ സമാന അന്വേഷണം നടക്കാത്തതെന്ന് ടിസ്സ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ദീപക് നന്ദ ചോദിക്കുന്നു. ഭരണകൂട വിരുദ്ധ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഭരണൂകട വിരുദ്ധ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അധ്യാപകരുടെ കരാര്‍ പുതുക്കാതെ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് പിന്നാലെയാണ് കാമ്പസുകള്‍ക്ക് മേല്‍ പൊലീസ് നിരീക്ഷണവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.