രോഹിതി​െൻറ മരണം സ്​ഥാപനവൽകൃത കൊല –സച്ചിദാനന്ദൻ

ജയ്പുർ: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമുലയുടേത് ആകസ്മിക ആത്മഹത്യ അല്ലെന്നും  തുടർച്ചയായ ദലിത് പീഡനങ്ങളുടെ ഫലമായുണ്ടായ ‘സ്ഥാപനവൽകൃത കൊല’യാണെന്നും കവി സച്ചിദാനന്ദൻ. മുമ്പ് ഒമ്പത് ദലിത് വിദ്യാർഥികൾ അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ജയ്പുർ സാഹിത്യോത്സവത്തിനെത്തിയ  സച്ചിദാനന്ദൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.  
മദ്രാസ് ഐ.ഐ.ടി പോലെ മിക്ക സർവകലാശാലകളിലും ദലിത് വിദ്യാർഥികൾക്കുനേരെ ആസൂത്രിത പീഡനം നടക്കുന്നുണ്ട്. ഇത് ദലിതരും അല്ലാത്തവരും തമ്മിലുള്ള പ്രശ്നം മാത്രമല്ല, അതിലുമുപരിയാണ്. പെരുമാൾ മുരുകനെ  നിശ്ശബ്ദനാക്കിയതുപോലെ ആസൂത്രിത ശ്രമങ്ങളാണ് ഇതിനുപിന്നിൽ.
 വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം സർവകലാശാലക്ക് കത്തെഴുതുക എന്നത് ആദ്യ സംഭവമാണ്. സർവകലാശാലകൾക്ക് സ്വയംഭരണാധികാരമുണ്ട്.
അക്കാദമിക് കാര്യങ്ങളിൽ അവർക്കാണ് പരമാധികാരം.  ‘സ്വാതന്ത്ര്യത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞാൽ ഭരണഘടനയെ അവമതിക്കുന്നതു കണ്ട് നിങ്ങൾ സ്തബ്ധരാകും’ എന്ന അംബേദ്കറിെൻറ പ്രവചനം സച്ചിദാനന്ദൻ ഓർമിപ്പിച്ചു.
സമീപ കാലത്ത് നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ  അസഹിഷ്ണുതാ സംസ്കാരം വർധിച്ചുവരുന്നതായി കാണാം. ആഗ്രഹിക്കുന്നതുപോലെ ഭക്ഷിക്കാനും എഴുതാനും ചിന്തിക്കാനും സിനിമയെടുക്കാനും നിങ്ങൾക്ക് കഴിയില്ല. ആരാണ് ഇവിടെ സുരക്ഷിതർ?  –അദ്ദേഹം ചോദിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.