കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുന്നു; കുടുങ്ങുന്നത് പാവപ്പെട്ട കര്‍ഷകര്‍

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്ത കോര്‍പറേറ്റ് കമ്പനികളെയും ഉന്നത വ്യക്തികളെയും സഹായിക്കുന്നതിന്‍െറ പേരില്‍ റിസര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. വന്‍കിട കമ്പനികള്‍ വായ്പ എടുത്ത വകയില്‍ തിരിച്ചടക്കാനുള്ള തുക ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി. ഒരു ഭാഗത്ത് കോടിക്കണക്കിന് രൂപ വായ്പയെടുക്കുകയും സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുകയും ചെയ്യുന്നു. മറുഭാഗത്ത് പാവപ്പെട്ട കര്‍ഷകന്‍ കുറഞ്ഞ തുക വായ്പയെടുത്ത് തിരിച്ചടക്കാത്തതിന്‍െറ പേരില്‍ അവരുടെ സ്വത്ത് ജപ്തി ചെയ്യുന്നു. നിങ്ങളല്ളേ ഇത് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതെന്ന് കോടതി റിസര്‍വ് ബാങ്ക് അഭിഭാഷകനോട് ചോദിച്ചു.

പാവപ്പെട്ട കര്‍ഷകര്‍ എടുക്കുന്ന വായ്പ തിരിച്ചടക്കാഞ്ഞാല്‍ കടുത്ത നടപടികളെടുക്കുമ്പോള്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്ത ഉന്നതരെ കമ്പനി നഷ്ടത്തിലെന്ന പേരില്‍ ഒഴിഞ്ഞു മാറാന്‍ സഹായിക്കുന്നത് രണ്ടു നീതിയാണെന്നും കോടതി കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് കോടി രൂപ കോര്‍പ്പറേറ്റുകളും വ്യക്തികളും തിരിച്ചടക്കാനുള്ളതായി അടുത്തിടെ റിസര്‍വ് ബാങ്ക് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ചില വ്യക്തികള്‍ 500കോടിയിലധികം രൂപ വായ്പയെടുത്തിട്ടുണ്ട്.


500കോടിയിലധികം തുക വായ്പയിനത്തില്‍ പിഴവ് വരുത്തിയ കമ്പനികളുടെ വിവരങ്ങള്‍ ആര്‍.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതയുടെ പ്രശ്നം സൂചിപ്പിച്ച് ആര്‍.ബി.ഐ ഈ കണക്കുകള്‍ ആദ്യം പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. ബാങ്ക് സമര്‍പ്പിച്ച കണക്കുകള്‍ കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രധന മന്ത്രാലയത്തിനും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസില്‍ ഏപ്രില്‍ 26നാണ് വീണ്ടും വാദം കേള്‍ക്കുക.

 
ഒരു ദശാബ്ദത്തിനു മുമ്പ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് വായ്പ തിരിച്ചടക്കാത്തതു സൂചിപ്പിച്ച് കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്തെ  ഹൗസിങ് ആന്‍റ് അര്‍ബന്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

വിവരവകാശ നിയമപ്രകാരമുള്ള കണക്കനുസരിച്ച് 2013-15സാമ്പത്തിക വര്‍ഷത്തില്‍ 29 സര്‍ക്കാര്‍ ബാങ്കുകള്‍ക്കായി 1.14ലക്ഷം കോടി രൂപ കിട്ടാക്കടമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.