വി.എസിനെയും പാർട്ടിയേയും രണ്ടായി കാണേണ്ടതില്ല - യെച്ചൂരി

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനേയും പാര്‍ട്ടിയേയും രണ്ടായി കാണേണ്ടതില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ് പാര്‍ട്ടിയുടെ ഭാഗമാണ്.നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ ചെറുപ്പം മാത്രമല്ല അനുഭവപരിചയവും ഘടകമാണ്. വയസിന്‍റെ കാര്യത്തില്‍ അയവില്ലാത്ത നിലപാട് എടുക്കാനാവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

സി.പി.ഐ.എമ്മിനേയും ഇടത് ഐക്യത്തേയും ശക്തിപ്പെടുത്താന്‍ പ്ലീനം ഊന്നല്‍ നല്‍കും. കേരളത്തില്‍ ഇടതുമുന്നണി ശക്തിപ്പെടുത്താനും വിപുലീകരിക്കാനും പാര്‍ട്ടി കോണ്‍ഗ്രസും കേന്ദ്രക്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുന്നണി വിപുലീകരണത്തില്‍ സംസ്ഥാന ഘടകമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും. വി.ഐ.പി നയതന്ത്രബന്ധം ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ തുടങ്ങുന്ന സി.പി.എം പ്ലീനം ഡിസംബർ 30 നാണ് അവസാനിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക്കിസ്താൻ യാത്ര വി.ഐ.പി നയതന്ത്ര ദൗത്യമാണ്. ഇന്ത്യ--പാക്ക് ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ നേതാക്കൾക്കിടയിലെ ബന്ധം മാത്രമായി ഇത് ഒതുങ്ങരുത്. സാധാരണ ജനങ്ങൾക്കിടയിലെ ബന്ധവും മെച്ചപ്പെടണമെന്നും യെച്ചൂരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.