മോദിയുടെ സന്ദർശനം സാഹസികത മാത്രമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താൻ സന്ദർശനം സാഹസികത മാത്രമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി. ഈ സന്ദർശനം രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയും ഹാർട്ട് ഒാഫ് ഏഷ്യ സമ്മേളനവും വഴി  ഇന്ത്യ-പാക് ബന്ധത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതിൽ നിന്ന് എന്ത് മാറ്റമാണ് നിലവിലെ സാഹചര്യത്തിൽ ഉണ്ടാ‍യിട്ടുള്ളതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടിവരുമെന്നും തിവാരി പറഞ്ഞു.

അതേസമയം, മോദിയുടെ സന്ദർശനത്തെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും സ്വാഗതം ചെയ്തു. പാകിസ്താനുമായി വീണ്ടും അടക്കുന്നത് നല്ല നടപടിയാണെന്നും സന്ദർശനത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. മുംബൈ ഭീകരാക്രമണ കേസിന്‍റെ വിചാരണ പാകിസ്താൻ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദിയുടെ സന്ദർശനം പുതിയ ചർച്ചകൾക്ക് വഴിവെക്കട്ടേയെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

മോദി ശരീഫുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ല കാര്യമാണെന്നും അതേസമയം, കോൺഗ്രസ് പാകിസ്താനിലേക്ക് നോക്കുന്നത് പോലും വിമർശിക്കപ്പെടുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കോൺഗ്രസ് ലോക്സഭാംഗം രാജീവ് ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

മോദിയുടെ സന്ദർശനത്തിനെതിരെ ശിവസേന രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം വരാനാണ് മോദിയുടെ ശ്രമമെന്ന് ശിവസേന ആരോപിച്ചു. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഹുർറിയത്ത് കോൺഫറന്‍സ് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.