നിര്‍ഭയം ആ അമ്മ പറഞ്ഞു, അവള്‍ ജ്യോതിയാണ്

ന്യൂഡല്‍ഹി: ‘എന്‍െറ മകളുടെ പേര്‍ ജ്യോതി സിങ് എന്നാണ്. ഇനി അവള്‍ ആ പേരില്‍തന്നെ അറിയപ്പെടണം’ -നിര്‍ഭയം, പതറാത്ത വാക്കുകളില്‍ ആ അമ്മ അത് പറഞ്ഞപ്പോള്‍ ചുറ്റുംകൂടിയവരുടെ നെഞ്ചിടിപ്പുകള്‍ കൈയടിയൊച്ചകളെ കവച്ചുവെച്ചു. ‘അവളുടെ പേര് പുറത്തുപറയുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം? ദുരിതവും പീഡനവും പേറിയവര്‍ പേരു പുറത്തുപറയാത്തതുകൊണ്ട് ഒരു കാര്യവുമില്ല. കുറ്റവാളികളാണ് ലജ്ജിക്കേണ്ടത്’ -മാനഭംഗ ഇരയെന്നും ഡല്‍ഹി പെണ്‍കുട്ടിയെന്നും നിര്‍ഭയ എന്നും പലപേരില്‍ വിളിക്കുന്ന മകളുടെ അമ്മ ആശാദേവി പറഞ്ഞുനിര്‍ത്തി. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിയുടെ മൂന്നാം മരണവാര്‍ഷികദിനത്തോടനുബന്ധിച്ച് ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച ‘നിര്‍ഭയ ചേതന ദിവസി’ലായിരുന്നു ആശാദേവിയുടെ വാക്കുകള്‍. നാടിന്‍െറ പല കോണുകളില്‍നിന്നത്തെിയ അമ്മമാരും വിദ്യാര്‍ഥികളും വയോധികരും ‘ഇന്ത്യയുടെ പുത്രി’ക്ക് ഓര്‍മപ്പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു. മകളെ ആക്രമിച്ച സംഭവത്തിലെ പ്രായംതികയാത്ത പ്രതിയെ മോചിപ്പിക്കുന്നതിലെ നിരാശയും ആശാദേവി പങ്കിട്ടു. ജ്യോതിയുടെ മരണവാര്‍ഷികദിനത്തില്‍ കുറ്റവാളിയെ വെറുതെവിടുകവഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് അധികൃതര്‍ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.