കൊല്ലപ്പെട്ട ഹർമൻജോത് സിങ്
ടൊറന്‍റോ: പഞ്ചാബ് സ്വദേശിയായ 19കാരൻ ബന്ധുവിന്‍റെ വെടിയേറ്റു മരിച്ചു. ബർനാല സ്വദേശി ഹർമൻജോത് സിങ് ഭട്ടലാണ് മരിച്ചത്. കാനഡയിലെ എഡ്മണ്ട് ഷെർവുഡ് പാർക്ക് പ്രദേശത്ത് വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്.
43കാരനായ ബന്ധു ഗംദർ സിങ് ബ്രാറാണ് ഭാര്യ സത് വീർ കൗർ ബ്രാറിനും അനന്തരവൻ ഹർമൻജോത് സിങ്ങിനും നേരെ വെടിയുതിർത്തത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഹർമൻജോത് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണ്. യുവതിയെ കൊലപ്പെടുത്താനാണ് ഗംദൂർ സിങ് ലക്ഷ്യമിട്ടതെങ്കിലും ഇരയായത് അനന്തരവനാണ്.
സത് വീറുമായി വഴക്കിട്ട ഗംദർ സിങ്, ഭാര്യയും ഹർമൻജോത് സിങ്ങും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭട്ടലിനും സത്‌വീറിനും വെടിയേറ്റെന്ന് കണ്ട ഗംദർ സിങ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പിന്നീട് റോയൽ കനേഡിയൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
2018ലാണ് ബർനാല ജില്ലയിലെ ഭട്ടൽ ഗ്രാമത്തിൽ നിന്നും ഹർമൻജോത് സിങ് പഠന വിസയിൽ കാനഡയിലെത്തിയത്. ബന്ധുവിനൊപ്പം താമസിച്ചിരുന്ന ഭട്ടൽ, നോർത്തേൺ ആൽബർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുകയായിരുന്നു. ഹർമൻജോതിന്‍റെ മൃതദേഹം പഞ്ചാബിൽ എത്തിക്കാനുള്ള പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.