ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യംവിട്ട വിവാദ വജ്ര വ്യാപാരികളായ നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോംസ്കിയും വൻ ആഭരണശേഖരം ഇന്ത്യയിലെത്തിച്ചു. ദുബൈയിലേക്ക് കടത്താനായി ഹോങ്കോങ്ങിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രത്നം, പവിഴം, സ്വർണം, െവള്ളി ആഭരണങ്ങളാണ് തിരികെ എത്തിച്ചത്.
108 പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 2300 കിലോഗ്രാം ആഭരണങ്ങൾ ബുധനാഴ്ച രാത്രിയോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രാജ്യത്ത് എത്തിച്ചത്. ഇതിൽ 76 പാക്കറ്റുകൾ മെഹുൽ ചോംസ്കിയുടെയും 32 പാക്കറ്റുകൾ നീരവ് മോദിയുടെയും ആണ്. പിടിച്ചെടുത്ത ആഭരണങ്ങൾക്ക് ഏകദേശം 1350 കോടി രൂപ മതിപ്പുവിലയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
2018 ജൂലൈയിലാണ് ഹോങ്കോങ്ങിൽ ആഭരണ ശേഖരമുണ്ടെന്ന വിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ചത്. 2018 ജനുവരിയിൽ രാജ്യംവിട്ട നീരവ് മോദി ലണ്ടനിലും മെഹുൽ ചോംസ്കി ആന്‍റിഗയിലുമാണ് കഴിയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുന്ന സി.ബി.ഐയും ഇ.ഡിയും നീരവ് മോദിയെയും അമ്മാവനെയും ഇന്ത്യയിലെത്തിക്കാനുള്ള നിയമപോരാട്ടത്തിലാണ്.
അമ്മാവൻ മെഹുൽ ചോക്സിക്കൊപ്പം ബാങ്കിൽ നിന്ന് വൻതുക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി തുകയിൽ വലിയ പങ്കും കുടുംബക്കാരുടെ പേരിലേക്ക് മാറ്റിയും വ്യക്തിഗത ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തും തിരിമറി നടത്തിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
1873 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ അധികൃതർ, 489.75 കോടിയുടെ മറ്റ് ആസ്തികളും പിടിച്ചെടുത്തിട്ടുണ്ട്. ഹോങ്കാേങ്, സ്വിറ്റ്സർലൻഡ്, യു.കെ, യു.എസ്.എ, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ആസ്തികളും കണ്ടുകെട്ടിയതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.